ന്യൂഡൽഹി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയതിനു പിന്നാലെ മറ്റൊരു സംഘടനയ്‌ക്കു കൂടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിരോധിത ഭീകര സംഘടനയായ ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീർ പതിപ്പായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനാണ് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ജമ്മു കശ്മീരിലും മറ്റ് പല സ്ഥലങ്ങളിലുമായി ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ സംഘടന പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.
നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ഭാഗമായി പ്രവർത്തിച്ച അർബാസ് അഹമ്മദ് മിർനെ ഭീകരനായും കേന്ദ്രം പ്രഖ്യാപിച്ചു.
1967ലെ തീവ്രവാദ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് വിലക്ക്. പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഈ വിവരം അറിയിച്ചത്. ആസൂത്രിത കൊലപാതകങ്ങളിലും കശ്മീരിൽ തീവ്രവാദത്തിനെ പിന്തുണയ്‌ക്കുന്നതിലും സ്‌ഫോടക വസ്തുക്കൾ കടത്തുന്നതിലും പങ്കാളിയാണ് ഇയാളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് സംഘടന വിവിധ തരത്തിലുളള ഭീഷണികൾ ഉയർത്തുന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്നവർക്കും രാഷ്‌ട്രിയ പ്രവർത്തകർക്കും സുരക്ഷ സേനകൾക്കും സാധാരണക്കാർക്കും സംഘടന നിരന്തരമായി ഭീഷണി ഉയർത്തുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
ജമ്മു കശ്മീരിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലും ഗൂഡാലോചന നടത്തുകയും അക്രമാസക്തമായ നിരവധി പ്രവർത്തനങ്ങൾക്ക് മറ്റ് സംഘടനകളുമായി ചേർന്ന് പദ്ധതിയിട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. പിഎഎഫ്എഫ് വഴി കശ്മീർ താഴ്വരയിലുള്ള നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളുടെയും നിർമ്മാണത്തിൽ പങ്കാളിയാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു.
Comments