കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. അണുബാധയെ തുടർന്നുള്ള ഹൃദയസ്തംഭനം എന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നത്. ഭക്ഷ്യവിഷബാധയേറ്റാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യഥാർത്ഥ കാരണം വ്യക്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. ഡിഎംഒയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടടർക്ക് കൈമാറി.
മരണത്തിൽ കാരണം ഭക്ഷ്യവിഷബാധയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയെന്ന സൂചനയില്ല.അഞ്ജു ഭക്ഷണം വാങ്ങിയ ഹോട്ടലിൽ നിന്ന് 120 പേർ കുഴിമന്തി കഴിച്ചെന്നും എന്നാൽ മറ്റാർക്കും അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന വിശദീകരണം. ദിവസങ്ങൾ കഴിഞ്ഞതിനാൽ അഞ്ജു കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് 19-കാരി അഞ്ജുശ്രീ പാർവതി മരിച്ചത്. കാസർകോട് റമൻസിയ ഹോട്ടലിൽ നിന്നും ഭക്ഷണം ഓൺലൈനിൽ വരുത്തിച്ച് കഴിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും മംഗലാപുരത്തുമായി ചികിത്സയിൽ കഴിയുന്നതിനിടയിലാണ് വിദ്യാർത്ഥിയുടെ ദാരുണാന്ത്യം. സംഭവത്തിന് പിന്നാലെ അൽ-റൊമൻസിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി. ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമാണെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. ഹോട്ടലുടമയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പോലീസിന്റെയും അന്വേ.ഷണം പുരോഗമിക്കുകയാണ്.
Comments