കാസർകോട്: കുഴിമന്തി കഴിച്ച് വിദ്യർത്ഥിനി മരിച്ച സംഭവത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടിലൂടെയാണ് അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ ആശുപത്രി വിഴ്ച വരുത്തിയെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം 31 നാണ് അഞ്ജുശ്രീയും കുടുംബവും പുതുവർഷത്തോടനുബന്ധിച്ച് കുഴിമന്തിയും അനുബന്ധ വിഭവങ്ങളും കഴിച്ചത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം മൂലം ജനുവരി ഒന്നിന് രാവിലെ തന്നെ അഞ്ജുശ്രീ ചികിത്സ തേടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ മാത്രം നൽകി വിട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.
ബുദ്ധിമുട്ടുകൾ കുറയാത്തതിനെ തുടർന്ന് അഞ്ചാം തീയതി വീണ്ടും ഇതേ ആശുപത്രിയിലെത്തിങ്കെിലും അവർ കാര്യമായി പരിഗണിക്കുകയോ ചികിത്സ നൽകുകയോ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിട്ട് പോലും ആരോഗ്യവകുപ്പിനെ അറിയിക്കാനും ആശുപത്രി അധികൃതർ തുനിഞ്ഞില്ല. ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്് അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് അഞ്ജുശ്രീ മരണപ്പെട്ടത്. അഞ്ജുശ്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.
കാസർകോട് അട്കത്ത്ബയലിൽ അൽ റമൻസിയ ഹോട്ടലിൽ നിന്നുള്ള കുഴിമന്തിയിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
Comments