കോഴിക്കോട്: ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. കലോത്സവ സ്വാഗതഗാന വിവാദത്തോടെയാണ് ജീവന് ഭീഷണിയുള്ളതായി കനകദാസ് വ്യക്തമാക്കിയത്. കലോത്സവം അവസാനിച്ചതിന് ശേഷം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും കനകദാസ് പറഞ്ഞു.
ബോധപൂർവ്വമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് കനകദാസ് ആരോപിക്കുന്നത്. ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും പേടി തോന്നുന്നതായും അദ്ദേഹം പറഞ്ഞു. പോലീസ് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യഭ്യാസമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ലെന്നും പരിശോധിക്കട്ടെയെന്നുമാണ് കനകദാസ് പറഞ്ഞത്.
കലോത്സവ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിലെ ദൃശ്യങ്ങളിൽ, മുസ്ലീം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചുവെന്നാണ് ആക്ഷേപമുയരുന്നത്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ പിണറായി സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നാണ് സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധന നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സ്വാഗത ഗാനം തയ്യാറാക്കുന്നതിൽ പങ്കാളികളായവരുടെ താൽപര്യം പരിശോധിക്കണം. പിന്നണി പ്രവർത്തകരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. കലോത്സവത്തിന് ശേഷം വിവാദങ്ങൾ മാത്രം ചർച്ചയായത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാഗതഗാന വിവാദം പരിപാടി നടത്തിയവരുടെ മേൽ കെട്ടിവെച്ച് തലയൂരാനുള്ള സർക്കാർ ശ്രമം.
Comments