തെന്നിന്ത്യൻ സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികൾക്കപ്പുറം തന്റെ ആരാധകർക്ക് വേണ്ടി മാത്രമാണ് ചിരഞ്ജീവി സിനിമകൾ ചെയ്യുന്നത്. കലാമൂല്യമുള്ള സിനിമകൾ താരം ചെയ്യാറില്ല എന്ന് വിമർശിക്കപ്പെടുമ്പോഴും ചിരഞ്ജീവിയുടെ മാസ് സിനിമകൾക്ക് തെലുങ്കർക്കിടയിൽ വലിയ ജനപ്രീതി ലഭിക്കുന്നു. ഏറ്റവും പുതിയ സിനിമയായ വാൾട്ടർ വീരയ്യയും താരം പിന്തുടർന്നു പോകുന്ന അതേ ട്രാക്കിലുള്ള ചിത്രം തന്നെയാണ്. തൊണ്ണൂറുകളിലെ ഊർജ്ജസ്വലനായ ആ പഴയ സൂപ്പർസ്റ്റാറിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് വാൾട്ടർ വീരയ്യ എന്ന് അടിവരയിടുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴിതാ, സിനിമകളുടെ കലാമൂല്യത്തേക്കാൾ സാമ്പത്തിക വിജയത്തിനാണ് താൻ പ്രധാന്യം നൽകുന്നതെന്ന് പറയുകയാണ് ചിരഞ്ജീവി.
‘എന്റെ മിക്ക വാണിജ്യ സിനിമകൾക്കും നല്ല രീതിയിൽ പ്രദർശനം ലഭിക്കുന്നുണ്ട്. പ്രേക്ഷകരും ആരാധകരും എങ്ങനെ പ്രതികരിക്കുമെന്ന് സങ്കൽപ്പിച്ചാണ് ഞാൻ ഓരോ സീനും അഭിനയിക്കുന്നത്. വ്യക്തിപരമായി, ഒരു നടൻ എന്ന നിലയിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ എന്നെ ക്രുഷി, ആപത്ബാന്ധവഡു, മന്ത്രിഗരി വിയ്യാൻകൂട് എന്നിവയിൽ കണ്ടത്. എന്നാലും, സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കുന്നതിനേക്കാൾ ആരാധകർ ആഗ്രഹിക്കുന്നത് നൽകുകയാണ് പ്രധാനമെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു’.
‘എന്നെ വച്ച് സിനിമ എടുക്കുന്ന നിർമ്മാതാക്കളും വിതരണക്കാരും സുരക്ഷിതരായിരിക്കണം, അതാണ് എന്നെ വാണിജ്യ സിനിമകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ദൃശ്യം, വിക്രം പോലുള്ള സിനിമകൾ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ, അത് എപ്പോൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഞാൻ ഒരു സംവിധായകൻ ആകുന്നതിനേക്കുറിച്ചും ആളുകൾ ചോദിക്കുന്നുണ്ട്. ക്യാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കാലം ഞാനും സ്വപ്നം കാണുന്നു’ എന്ന് ചിരഞ്ജീവി പറഞ്ഞു.















