സുരേഷ് ഗോപിയുടെ ശബ്ദസാമ്യം കൊണ്ട് വൈറലായ എക്‌സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുൾ ബാസിദ്. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന ബോധവത്കരണ ക്ലാസുകളിലൂടെയാണ് അബ്ദുൾ ബാസിദ് പ്രസിദ്ധനാകുന്നത്. ഏറ്റവുമൊടുവിൽ നാലാം മുറയെന്ന ചിത്രത്തിനെക്കുറിച്ച് അദ്ദേഹം നൽകിയ റിവ്യൂ വീഡിയോ വൈറലായതോടെ കേരളം മുഴുവനും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. നടൻ സുരേഷ് ഗോപിയുടെ അതേ ശബ്ദവും മോഡുലേഷനുമായതിനാൽ അബ്ദുൾ ബാസിദിന് മലയാളികളുടെ മനസിൽ വലിയ സ്വീകാര്യതയും ലഭിച്ചു.
എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും അബ്ദുൾ ബാസിദ് നേരിടുന്നത്. പ്രശസ്തനാകാൻ സദാസമയവും സുരേഷ് ഗോപിയെ അനുകരിക്കുകയാണെന്നും ഇതൊക്കെ അൽപം ഓവറാണെന്നും പ്രതികരണങ്ങൾ ഉയർന്നു. അബ്ദുൾ ബാസിദിന്റെ വീഡിയോകളുടെ താഴെ വിമർശനങ്ങളുടെ പെരുമഴയായി. ആളുകളെ പറ്റിച്ച് നടക്കാൻ നാണമില്ലേയെന്ന് തുടങ്ങി മോശമായ പല കമന്റുകളും എത്തി. ഇതോടെ ശബ്ദത്തിന്റെ കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അബ്ദുൾ ബാസിദ്.
താൻ ആരെയും ചതിക്കാൻ വേണ്ടി സുരേഷ് ഗോപി സാറിന്റെ ശബ്ദം അനുകരിക്കുന്നതല്ലെന്നും നാടിന്റെ നന്മയ്‌ക്ക് വേണ്ടിയുള്ള പ്രവർത്തനം മാത്രമാണ് താൻ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള പോരാട്ടം തനിക്ക് അത്രമേൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബോധവത്കരണ ക്ലാസുകൾക്കിടെ വികാരനിർഭരമായി സംസാരിക്കുമ്പോൾ സുരേഷ് ഗോപി സാറിന്റെ സൗണ്ട് മോഡുലേഷൻ വന്നുപോകുന്നതാണ്. അത് വരുമ്പോൾ താൻ പറയുന്ന മെസേജിന് കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കും. അതുകൊണ്ടാണ് സൗണ്ട് മോഡുലേഷൻ ഉപയോഗിക്കുന്നതെന്നും അല്ലാതെ ആരെയും ചതിക്കാനല്ലെന്നും അബ്ദുൾ ബാസിദ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇറങ്ങി തിരിച്ചത്. വ്യക്തിപരമായി ലഭിച്ച അനുഭവങ്ങളിലൂടെയാണ് പലപ്പോഴും ഇമോഷണലായി പെരുമാറിയിട്ടുള്ളത്. ഞാൻ പങ്കുവച്ച പല വീഡിയോകളിൽ നിന്നും നിങ്ങൾക്കത് മനസിലായിട്ടുണ്ടാകും.
ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകൾക്കായി പോകുമ്പോൾ പലപ്പോഴും സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി തന്റെ ശബ്ദത്തിനും സംസാരരീതിക്കും സാമ്യം വരാറുണ്ട്. അത്തരത്തിൽ പരിപാടികൾ അവതരിപ്പിക്കുമ്പോഴും ക്ലാസുകൾ എടുക്കുമ്പോഴും കുട്ടികളിലേക്ക് കൂടുതലായി എത്താൻ സാധിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. സുരേഷ് ഗോപി സാറിന്റേതിന് സമാനമായ വോയ്‌സ് മോഡുലേഷൻ ഉപയോഗിക്കുന്നത് അതുകൊണ്ടാണ്. എന്നുകരുതി ദൈനംദിന ജീവിതത്തിൽ സദാസമയവും ഇത്തരത്തിൽ അല്ല സംസാരിക്കാറുള്ളത്.
ലഹരിക്കെതിരായ ബോധവത്കരണത്തിനും അതിന്റെ ഭാഗമായുള്ള സ്‌റ്റേജ് പെർഫോമൻസുകൾക്കും മാത്രമാണ് മോഡുലേഷൻ ഉപയോഗിക്കുക. ഒരു നല്ല കാര്യം ചെയ്യുന്നതിന് വേണ്ടി, സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടി മാത്രം.. വികാരനിർഭരമായി സംസാരിക്കുമ്പോഴാണ് ആ മോഡുലേഷൻ തനിക്ക് സ്വയമേ വരുന്നത്. സൗണ്ട് മോഡുലേഷന്റെ കാര്യം ഇത്രമാത്രം ചർച്ചയായി എന്നതിനാൽ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ലഹരിക്കെതിരെ സംസാരിക്കേണ്ടി വരുമ്പോഴാണ് മോഡുലേഷൻ വരുന്നതും സുരേഷേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നതും. അല്ലാതെ നിത്യജീവിതത്തിൽ അതേ സൗണ്ട് മോഡുലേഷൻ വരാറില്ല. അതിനാൽ സൗണ്ട് മോഡുലേഷന്റെ കാര്യം പറഞ്ഞ് താൻ നൽകുന്ന സന്ദേശത്തെ കണ്ടില്ലെന്ന് നടിക്കരുത്. ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം..” അബ്ദുൾ ബാസിദ് പറഞ്ഞു.
Comments