കൊച്ചി: ബ്രിട്ടണിലെ കെറ്ററിങ്ങിൽ നഴ്‌സായിരുന്ന അഞ്ജുവു മക്കളും കൊല്ലപ്പെട്ട കേസിൽ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്ന് ബ്രിട്ടീഷ് പോലീസ് വിവരങ്ങൾ ആരായും. കൂടാതെ പ്രതിയായ ഭർത്താവ് സാജുവിന്റെ കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറയിലെ വീട്ടിൽ എത്തി അടുത്ത ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. പ്രതിയായ സാജു കുറ്റം സമ്മതിച്ചതൊടെ അതീവ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. അതിനാൽ സാജുവിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് സൂചന. അമ്പത്തിരണ്ടുകാരനായ സാജുവിന് മുപ്പത് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്.
നോർത്താംപ്റ്റൺഷെയർ പോലീസിലെ ചീഫ് ഇൻവസ്റ്റിഗേഷൻ ഓഫീസർ നേതൃത്വം നൽകുന്ന സംഘം കേരളത്തിൽ ഉടൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തുന്ന ദിവസം തന്നെ എത്താനായിരുന്നു ബ്രിട്ടീഷ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആവശ്യമായ യാത്രാ രേഖകൾ ലഭ്യമല്ലാതെ വന്നതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. മിഡ്‌ലാന്റിലെ ജയിലിലാണ് പ്രതി സാജു.
അതേസമയം നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം ഒരുമണിയോടെ വൈക്കത്തെ വീട്ടിൽ മൃതദേഹങ്ങൾ സംസ്‌കരിക്കും. കഴിഞ്ഞ മാസം 16-നാണ് അഞ്ജുവിനെയും ആറ് വയസ്സുള്ള മകൻ ജീവയെയും നാല് വയസ്സുള്ള മകൾ ജാൻവിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രിട്ടീഷ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാജുവാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
Comments