കൊച്ചി: ആത്മഹത്യ ശ്രമ കേസിൽ നടൻ വിജയകുമാറിനെ കുറ്റ വിമുക്തനാക്കി. ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിലാണ് മതിയായ തെളിവുകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി നടനെ കുറ്റ വിമുക്തനാക്കിയത്. തൃക്കാക്കര അസി.കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ വിജയകുമാർ ആത്മഹത്യക്ക് ശ്രമിച്ചു എന്നതായിരുന്നു കേസ്.
പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി എടുത്ത് നടൻ ഞരമ്പ് മുറിക്കാൻ നോക്കി എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്. എന്നാൽ, വിജയകുമാർ കുറ്റം ചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികളും വിജയകുമാറിന് അനുകൂലമായിരുന്നു.
ദൃക്സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്നും മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. 2009-ലായിരുന്നു വിജയകുമാറിനെതിരായ കേസിന് ആസ്പദമായ സംഭവം. കളമശേരിയിൽ ബൈക്ക് യാത്രക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലായിരുന്നു നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പറവൂരുള്ള ഗുണ്ടകളുടെ സഹായത്താലാണ് പണം തട്ടിയതെന്നായിരുന്നു പരാതി.
Comments