ന്യൂഡൽഹി: ചൈനയുടെ ആക്രമണങ്ങളിൽ ഇന്ത്യ തീർക്കുന്ന സംരക്ഷണ വലയത്തിനെ ഉയർത്തിക്കാട്ടി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ചൈനയോടുള്ള ഇന്ത്യയുടെ ശക്തവും ദൃഢവുമായ പ്രതികരണങ്ങളാണ് മന്ത്രി പരാമർശിച്ചത്. ദേശീയ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്നും ചൈനയുടെ യാതൊരുവിധ കടന്നുകയറ്റങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വടക്കൻ അതിർത്തിയിൽ കരാറുകൾ ലംഘിച്ച് നിലവിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോകം കൊറോണ മഹാമാരി കാലത്ത് വലഞ്ഞ സമയത്തായിരുന്നു ചൈനയുടെ പ്രകോപനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ സംരക്ഷിച്ചത് അതിർത്തി കാക്കുന്ന വീരസൈനികരാണെന്ന് ജയ്ശങ്കർ പറഞ്ഞു. അതിശൈത്യത്തെയും പ്രതികൂല കാലാവസ്ഥയെയും മറികടന്നാണ് പ്രതിരോധ വലയം തീർക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൈനയോടുള്ള ഇന്ത്യയുടെ കടുത്ത പ്രതികരണങ്ങളെ ലോകരാഷ്‌ട്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ ആർക്കും വഴങ്ങാത്ത സ്വതന്ത്ര രാജ്യമാണെന്നും രാഷ്‌ട്രത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യമന്ത്രി ആവർത്തിച്ചു.
രാജ്യസുരക്ഷയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ജയ്ശങ്കർ പരാമർശിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ബൃഹത്തായ വളർച്ചയാണ് കൈവരിക്കുന്നതെന്നും ആഗോള തലത്തിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ കൈക്കൊള്ളുന്ന നിലപാടിനെ ചൂണ്ടിക്കാട്ടിയായിരുന്നു ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വാക്‌സിൻ വിതരണ യജ്ഞത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ന്യൂഡൽഹിയിൽ തുഗ്ലക്കിന്റെ 53-ാമത് വാർഷിക ദിന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയ്ശങ്കർ.
ലോകം, വിശാലമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ പുതിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.ഇവയെ വേർതിരിക്കാനാവാത്തതിനാൽ ഇന്ത്യ പ്രാധാന്യമർഹിക്കുന്നു. വലുപ്പവും ജനസംഖ്യയും ഒരു രാജ്യത്തിന്റെ സാധ്യതയുടെ വ്യക്തമായ സൂചകങ്ങളാണെന്നും മികച്ച രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments