കാഠ്മണ്ഡു: പതിനാറ് വർഷങ്ങൾക്ക് മുൻപ് പൈലറ്റായ ഭർത്താവിന്റെ ജീവൻ ഒരു വിമാനദുരന്തത്തിൽ നഷ്ടപ്പെടുക, പതിനാറ് വർഷങ്ങൾക്കിപ്പുറം അതേ എയർലൈൻസിന്റെ സഹപൈലറ്റ് സ്ഥാനത്ത് ഇരുന്നുകൊണ്ടു തന്നെ ഭാര്യയുടെ ജീവൻ കൂടി പൊലിഞ്ഞു പോകുക. ആകാശദുരന്തങ്ങൾ വിടാതെ പിന്തുടരുകയെന്ന് തോന്നി പോകുന്നതാണ് അഞ്ജു ഖത്തിയവാഡയുടെ കുടുംബത്തിന്റെ വിധി.
ഇന്നലെ നേപ്പാളിൽ ഉണ്ടായ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട സഹപൈലറ്റാണ് അഞ്ജു ഖത്തിയവാഡ. യതി എയർലൈൻസിന്റെ വിമാനമായിരുന്നു ഇന്നലെ അപകടത്തിൽപ്പെട്ടത്. ഇതേ യതി എയർലൈൻസിലെ പൈലറ്റായിരുന്നു അഞ്ജുവിന്റെ ആദ്യ ഭർത്താവ് ദീപക് പൊഖരേലും. ദീപക്കിന് ജീവൻ നഷ്ടമായതും യതി എയർലൈൻസിന്റെ വിമാനദുരന്തത്തിലായിരുന്നു. 2006 ജൂൺ 21-ന് ദീപക് പറത്തിയ വിമാനം അപകടത്തിൽപ്പെട്ട് ദീപക് അടക്കം പത്ത് പേർ മരിച്ചിരുന്നു. നേപ്പാളിലെ ജുംല എന്ന പ്രദേശത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
ദീപക്കിന്റെ മരണശേഷം അഞ്ജു വീണ്ടും വിവാഹിതയായി. പൈലറ്റായി തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോയി. ദീപക്കുമായുള്ള വിവാഹത്തിൽ 22 വയസ്സുള്ള മകളും രണ്ടാം വിവാഹത്തിൽ 7 വയസ്സുള്ള മകനുമുണ്ട് അഞ്ജുവിന്. ഇന്നലെ ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റായി പറത്തിയ വിമാനം അപകടത്തിൽപെടുമ്പോൾ ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിൽ നിൽക്കുകയായിരുന്നു അഞ്ജു ഖത്തിയവാഡ.
Comments