ഇടുക്കി: സിപിഎമ്മിലെ ചേരിത്തിരിവിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ തന്റെ ബൈക്ക് പാർട്ടിക്കാർ കത്തിച്ചെന്ന വ്യാജപരാതിയിൽ കുടുങ്ങി സിപിഎം ബ്രാഞ്ച് സെക്രട്ടറി .തൊടുപുഴ ചേമ്പളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാരോണാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഷാരോൺ തന്നെയാണ് ലക്ഷങ്ങൾ വിലയുള്ള ബൈക്ക് കത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ഷാരോണിന് നേരെ പുതുവത്സരദിനത്തിൽ ആക്രമണം നടന്നിരുന്നു. അച്ചടക്കനടപടികളെ തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ.ഭിന്നതയാണ് ആക്രമണത്തിൽ കലാശിച്ചത്. പിന്നാലെ ലോക്കൽ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തിൽ തന്റെ ബൈക്ക് കത്തിക്കുകയും സ്വർണാഭരണങ്ങൾ കവർന്നതായും ഷാരോണിന്റെ പരാതിയിൽ പറയുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ വാഹനം ഷാരോൺ തന്നെ കത്തിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതി വ്യാജമാണെന്നും തെളിഞ്ഞു. മാല ഷാരോൺ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തി.
സംഭവത്തിന് പിന്നാലെ ഷാരോണിനും കൂട്ടാളികൾക്കുമെതിരെ സിപിഎം നടപടി സ്വീകരിച്ചു. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾക്കെതിരെയുമാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. ബ്രാഞ്ച് സെക്രട്ടറി ഷാരോൺ,ബ്രാഞ്ച് അംഗങ്ങളായ റോബിൻ, അമൽ എന്നിവരെ വ്യാജ പരാതി നൽകിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാമ്പാടുംപാറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിടി ആന്റണിയെ ഒരു വർഷത്തേക്കും ജോസിയെ ആറ് മാസത്തേക്കും പാർട്ടിയിൽ നിന്ന് സസ്‌പെൻഡും ചെയ്തിട്ടുണ്ട്.
Comments