ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റുമായി മാറിയിരിക്കുകയാണ് മാളികപ്പുറം. റിലീസ് ചെയ്യുന്നതിന് മുമ്പെ പലരും വിധി എഴുതിയ, ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ച ഈ കൊച്ചു ചിത്രം മലയാളത്തിന്റെ അഭിമാന വിജയത്തിലേയ്‌ക്കാണ് നീങ്ങുന്നത്. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്‌ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുന്നു എന്നു മാത്രമല്ല തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കളക്ഷനും വർദ്ധിക്കുന്നു എന്നതാണ് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുന്നത്. പൊങ്കൽ റിലീസായി എത്തിയ തല അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും മാളികപ്പുറത്തിന്റെ തേരോട്ടത്തെ ഒരുതരി പോലും ഇളക്കാൻ സാധിച്ചില്ല. സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് മുന്നിൽ സൂര്യപ്രഭയോടെ ഉണ്ണി മുകുന്ദൻ ചിത്രം തലയുയർത്തി നിൽക്കുകയാണ്.
പല തിയറ്റുകളിൽ നിന്നും വിജയിയുടെ വാരിസ് ഒഴിവാക്കി മാളികപ്പുറം കളിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ പോലും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം പിന്നിടുമ്പോൾ രേഖപ്പെടുത്തിയത് റിലീസിന് ശേഷമുള്ള ഏറ്റവും ഉയർന്ന കളക്ഷനാണ്. ഞായറാഴ്ച കേരളത്തിൽ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കിൽ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ മാളികപ്പുറം 170 സ്ക്രീനുകളിലായി പ്രദർശനം. ചിത്രം ഇതിനോടകം 40 കോടി നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികൾ വിശ്വസിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പാണ് ലോകമൊട്ടാകെ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21-ന് ചിത്രം തെലുങ്ക് ഭാഷയിൽ റിലീസ് ചെയ്യും. അയപ്പ ഭക്തർക്ക് വലിയ സ്വാധീനമുള്ള തെലുങ്കാനയിലും ആന്ധാപ്രദേശിലും മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതോടെ കാന്താര പോലുള്ള ഒരു സർപ്രൈസ് പാൻ ഇന്ത്യൻ ഹിറ്റായി മാളികപ്പുറം മാറുമെന്ന് വിലയിരുത്തപ്പെടുന്നു. നടൻ അല്ലു അർജ്ജുന്റെ ഗീതാ ആർട്സ് ആണ് മാളികപ്പുറം തെലുങ്ക് ഡബ്ബഡ് പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Comments