കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിന് കെ.കരുണാകരന്റെ മാർഗങ്ങൾ മാതൃക ആക്കണമെന്ന് കെ.മുരളീധരൻ എംപി. പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം. ഓരോത്തരുടെയും കഴിവിന് അനുസരിച്ച് വേണം സ്ഥാനങ്ങൾ നൽകാൻ. കൂട്ടായ ചർച്ച നടന്നാൽ കഴിഞ്ഞ പാർലമെൻ്റിൽ നേടിയ പോലെ വലിയ വിജയം ആവർത്തിക്കാൻ കഴിയും. കോൺഗ്രസ് നേതാക്കളാരും ബിജെപിയിലേയ്‌ക്ക് പോകില്ലെന്നും കെ.മുരളീധരൻ അവകാശപ്പെട്ടു.
‘പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം എന്നാണ് നിർദേശം. ഒരു തരത്തിൽ അതാണ് നല്ലത്. പാർട്ടി യോഗത്തിൽ പറഞ്ഞാൽ പത്രത്തിൽ വാർത്ത വരികയും ചെയ്യും, അച്ചടക്ക നടപടി ഉണ്ടാവുകയുമില്ല. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലം ആക്കാം എന്ന് തെളിയിച്ച നേതാവാണ് കെ കരുണാകരൻ. ആ ശൈലിക്ക് ഇന്നും പ്രസക്തി ഉണ്ട്. കെ.കരുണാകരന്റെ മാർഗങ്ങൾ മാതൃക ആക്കണം. ഇന്ന് പാർട്ടിക്ക് അകത്ത് അത് പോലെ ഒരു കൂടി ആലോചന വേണം. കൂട്ടായ ചർച്ചകൾ ഉണ്ടായാൽ കഴിഞ്ഞ പാർലമെൻ്റിൽ നേടിയ പോലെ വലിയ വിജയം ആവർത്തിക്കാൻ കഴിയും. ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം ആണ്. അതിനു ശേഷമുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീട്. അതിനു ശേഷം മതി ആരു ഭരിക്കണം എന്ന തീരുമാനം. ഓരോരുത്തരുടെയും കഴവിന് അനുസരിച്ച് ഉത്തരവാദിത്വം ഏൽപ്പിക്കണം’.
‘യുദ്ധം ജയിക്കാൻ എല്ലാ ആയുധങ്ങളും പ്രയോഗിക്കണം. തൽക്കാലം ആർക്കെതിരെയും ഞാൻ ഒളിയമ്പ് എയ്യാനില്ല. സീറ്റ് ചർച്ചയും ആരു മത്സരിക്കണം എന്നൊക്കെ തീരുമാനിക്കാൻ സമയം ഉണ്ട്. സംഘടന താഴെ തലം മുതൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം. പുനഃസംഘടന കാര്യങ്ങളിൽ ഇടപെടില്ല. ഒരാളെ മാറ്റി വേറെ ആളെ വയ്‌ക്കുമ്പോൾ ആയാൾ മികച്ച ആൾ ആയിരിക്കണം. ഇനി മുഴുവൻ സമയ പ്രവർത്തകർ പാർട്ടിക്ക് വേണം. അല്ലെങ്കിൽ പാർട്ടിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല. സിപിഎം പ്രവർത്തനം തുടങ്ങി കഴിഞ്ഞു. വിവാദങ്ങൾ ഒഴിവാക്കി കൊണ്ട് മുന്നോട്ട് പോകണം’ എന്നും മുരളീധരൻ പറഞ്ഞു.
Comments