ശത്രുദോഷം, ആഭിചാരം, രോഗങ്ങൾ, മാനസികബുദ്ധിമുട്ടുകൾ എന്നിവയാൽ കഷ്ടപ്പെടുന്നവരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ. അമ്മയുടെ ചൈതന്യത്തെ കുറിച്ചറിയാത്തവർ വിരളമായിരിക്കും. വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും ആരാധിക്കുന്ന ചൈതന്യമാണ് അമ്മ. വനവാസികൾ അവരുടെ ആചാരപ്രകാരം പൂജിച്ചുവരുന്നതാണ് ദേവിയെ.
വള്ളിയങ്കാവ് ഭഗവതിയെ കുറിച്ചുള്ള ഐതിഹ്യത്തിന് ഏറെ പഴക്കമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കൽ ദേവി ഇപ്പോൾ ശബരില അയ്യപ്പന്റെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്. അന്ന് അവിടുത്തെ വനവാസികളാണ് അവരെ സഹായിച്ചുവന്നത്. അജ്ഞാതവാസാരംഭകാലത്ത് വനവാസികളോട് യാത്ര പറഞ്ഞുകൊണ്ട്; നന്ദിസൂചകമായി പാണ്ഡവർ ആരാധിച്ച ദുർഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന് പാരിതോഷികമായി കൊടുത്തു. ”ഈ ദേവിയെ നിങ്ങൾ ഭക്തിപൂർവ്വം ആരാധിക്കുക. ദേവി നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.” പാണ്ഡവർ വനവാസികളോട് നിർദ്ദേശിച്ചു. പിന്നീട് വനവാസികൾ അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുർഗയായി അറിയപ്പെടുകയും ചെയ്തു. കാലാന്തരത്തിൽ ആ സ്ഥലം താമസയോഗ്യമല്ലാതായി. ഇതോടെ വനവാസികൾ കുടിയൊഴിഞ്ഞു. അപ്പോൾ പാഞ്ചാലിമേട്ടിൽ നിന്നും ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തേക്ക് ദേവി കാട്ടുവള്ളിയിൽ ആടിവന്ന് കുടികൊണ്ടുവെന്നാണ് ഐതീഹ്യം. അങ്ങനെ പ്രദേശത്തിന് ‘വള്ളിയാടിക്കാവ്’ എന്നും പിന്നീട് ലോപിച്ച് ‘വള്ളിയങ്കാവ്’ എന്നും അറിയപ്പെട്ടു.
ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകർത്താവായ വഞ്ചിപ്പുഴത്തമ്പുരാന് സ്വപ്നദർശനത്തിൽ ലഭിച്ചു. അതേത്തുടർന്ന് ദേവിയെ പൂജിക്കാനുളള അധികാരം മൂപ്പനെ ഏൽപ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികൾ നടത്തുന്നതിന് 22 ഏക്കർ സ്ഥലം കരമൊഴിയായി നൽകുകയും ചെയ്തു. പാഞ്ചാലിമേട്ടിൽനിന്ന് ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടർന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂർത്തി സങ്കല്പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്.
ക്ഷേത്രത്തിൽനിന്ന് 10 കിലോമീറ്റർ ദൂരെ ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.പാഞ്ചാലിയോടൊപ്പം പാണ്ഡവർ തങ്ങിയ മേട്, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത് ഭീമൻ ചവിട്ടിയ പാട് ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ് വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച് പാറയാക്കി എന്നൊരു കഥയുമുണ്ട്. ആ ആനക്കല്ല്, ക്ഷേത്രത്തിന് എതിരെയുള്ള മലമുകളിൽ കാണാവുന്നതാണ്. പാണ്ഡവർ അടുപ്പുകൂട്ടിയ മൂന്ന് അടുപ്പുകല്ലുകൾ ഇപ്പോഴും ചരിത്രസ്മാരകമായി അവശേഷിക്കുന്നു.
തലമുറകൾ പിന്നിട്ടപ്പോൾ കാര്യസാധ്യത്തിനും യക്ഷിപ്രീതിക്കുമായി ഘോരരൂപിണിയായ ഭദ്രകാളീദേവിയേയും പ്രതിഷ്ഠിച്ചു. ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാൻ മൂർത്തിയെക്കൂടി ആരാധിച്ചുവന്നു.വനസമ്പത്തായ തേൻ, കിഴങ്ങുകൾ, കൂടാതെ പുകയില, കള്ള് തുടങ്ങിയ ലഹരിവസ്തുക്കൾ ഈ മൂർത്തിക്ക് നിവേദ്യമായി നൽകി പൂജിച്ചുവന്നു.കാലാന്തരത്തിൽ കരിങ്കുറ്റിയാൻ മൂർത്തിദേവിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന ദേവതാസ്ഥാനം നൽകി ഭക്തജനങ്ങൾ ഉപാസിച്ചുവരികയും ചെയ്യുന്നു.
ഒരു മലയുടെ അടിവാരത്ത് നിന്ന് മറ്റൊരു മലയുടെ ഉന്നതിയിലേക്ക് ദർശനമരുളിക്കൊണ്ടാണ് പ്രധാന പ്രതിഷ്ഠകൾ നിലകൊള്ളുന്നത്. മീനമാസത്തിലെ ഭരണിനാളാണ് അമ്മയുടെ ഉത്സവമായി ആഘോഷിക്കുന്നത്. അന്ന് നടക്കുന്ന പൊങ്കാലയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്നു.കടുംപായസം, പാൽപായസം, വറപൊടി,വെള്ള നിവേദ്യം, ത്രിമധുരം തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങൾ. ജൂലൈ 8-നാണ് പ്രതിഷ്ഠാദിനം. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, ദുർഗ്ഗാഷ്ടമി, എല്ലാ ആദ്യ ചൊവ്വ, വെള്ളി തുടങ്ങിയവയാണ് മറ്റ് വിശേഷദിവസങ്ങൾ. എല്ലാ അവസാന വെള്ളിയാഴ്ചകളിലും ഐശ്വര്യ പൂജയും മാസത്തിലെ ആദ്യ വെള്ളി, ചൊവ്വ ദിവസങ്ങളിൽ നാരാങ്ങാവിളക്കും നടത്തിവരുന്നു.
കോട്ടയം. ചങ്ങനാശ്ശേരി, കുമളി എന്നിവിടങ്ങളിൽ നിന്ന് മുണ്ടക്കയത്തിന് അടുത്ത് മുപ്പത്തിയഞ്ചാം മൈലിൽ നിന്ന് നാല് കിലോമീറ്റർ കുമളി വഴിയിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തേക്ക് റബ്ബർ എസ്‌റ്റേറ്റിന് നടുവിലൂടെയുള്ള പാതയിലൂടെ ക്ഷേത്രത്തിലെത്താവുന്നതാണ്. ബസ്, ജീപ്പ്, ഓട്ടോ, ടാക്‌സി എന്നിവ ലഭിക്കുന്നതാണ്. ചങ്ങനാശ്ശേരിയും കോട്ടയവുമാണ് അടുത്തുള്ള ,റെയിൽവേ സ്‌റ്റേഷൻ. അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയാണ്.
Comments