കൊല്ലം: അജയകുമാറിന്റെ ആത്മഹത്യയിൽ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മകളുടെയും ഭാര്യയുടെയും പരാതിയെ തുടർന്നാണ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി നാല് പേർക്കെതിരെ കേസെടുത്തത്. മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ 19 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന്റെ പേരിൽ നാലംഗ മദ്യപസംഘം അജയകുമാറിനെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയ്യതി ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെ എത്തിയ അജയകുമാർ സംഘത്തിന്റെ പ്രവർത്തിയെ ചോദ്യം ചെയ്യുകയും തുടർന്ന് സംഘം അജയകുമാറിനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു. പൊലീസിൽ കേസ് നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയാറായില്ല. പിറ്റേന്ന് രാത്രിയിലാണ് വീടിന് പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Comments