തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന ബിബിസി ഡോക്യുമെൻ്ററി പരമോന്നത കോടതിയുടെ നിലപാടുകളെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരോപണങ്ങൾക്ക് പിന്നിൽ ആരുടെ ഗൂഢാലോചനയാണെന്ന് അന്വേഷിക്കണം. ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും തടയുമെന്നും വി. മുരളീധരൻ പറഞ്ഞു.
അന്താരാഷ്‌ട്ര തലത്തിൽ ഭാരതം മുന്നോട്ടു പോയപ്പോൾ അതിനെതിരെ നടത്തുന്ന പ്രചാരണങ്ങളാണ് ബിബിസിയുടെ ഡോക്യുമെന്ററിക്കു പിന്നിൽ. 2002 മുതൽ ഇത്തരത്തിൽ പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണെന്നും വി.മുരളീധരൻ വ്യക്തമാക്കി.
പഴയ കൊളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍ വീണ്ടും ഇതെല്ലാം ചർച്ചയാക്കുന്നതും അതിന് ചില കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി സമാധാനമാണ്. അവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്ക് എതിരാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
Comments