ഡൽഹി: ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദിനോസറുകളിൽ ഒന്നായ ടൈറ്റനോസറുകളുടെ ഫോസിലുകളും വാസസ്ഥലങ്ങളും ഇന്ത്യയിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ നർമദ താഴ്‌വരയിലാണ് 256 മുട്ടകളടങ്ങുന്ന അപൂർവശേഖരം കണ്ടെത്തിയത്. ഫോസിൽ മുട്ടകൾ അടങ്ങിയ 92 വാസസ്ഥലങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. പ്ലസ് വൺ ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടൈറ്റനോസറുകളുടെ ജീവിതത്തെക്കുറിച്ചുള്ള അടുത്ത വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ നർമ്മദാ താഴ്‌വരയിൽ ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ശിലാക്രമമാണ് ലമേറ്റാ ശിലാക്രമം. ഏകദേശം 145 മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ദിനോസറുകളുടെ അസ്ഥികൂടങ്ങൾക്കും മുട്ടകൾക്കും ഫോസിലുകൾക്കും പേരുകേട്ടതാണ് ലമേറ്റാ ശിലാക്രമെന്ന് ഗവേഷകർ പറയുന്നു. ദിനോസറുകളുടെ ഈ വാസസ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിലൂടെ ടൈറ്റനോസറുകളുടെ ജീവിത ക്രമങ്ങളെപ്പറ്റി പഠിക്കാൻ ഡൽഹി സർവകലാശാലയിലെ ഗവേഷകർക്ക് സാധിച്ചു.
ഈ പ്രദേശത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ പ്രതിനിധീകരിക്കുന്നതിനേക്കാൾ വൈവിധ്യമാർന്ന, ടൈറ്റനോസറുകളെ സൂചിപ്പിക്കുന്ന ആറ് വ്യത്യസ്ത മുട്ട-ഇനങ്ങളെ ഗവേഷകർ കണ്ടെത്തി. മുട്ടകളുടെ ഫോസിലുകൾ പരിശോധിച്ചതിൽ നിന്നും, ടൈറ്റനോസറുകൾ അവയുടെ മുട്ടകൾ മുതലകളുടേത് പോലെ ആഴം കുറഞ്ഞ കുഴികളിലാണ് കുഴിച്ചിട്ടിരുന്നത് എന്ന് ഗവേഷകർ കണ്ടെത്തി. മുട്ടകളിൽ കാണപ്പെടുന്ന ചില പാത്തോളജികൾ, അപൂർവമായ “എഗ്-ഇൻ-എഗ്” പോലെ, ടൈറ്റനോസർ സൗറോപോഡുകൾക്ക് പക്ഷികളുടേതിന് സമാന്തരമായ പ്രത്യുൽപാദന ശരീരശാസ്ത്രം ഉണ്ടെന്നും ആധുനിക പക്ഷികളിൽ കാണുന്നത് പോലെ തുടർച്ചയായി മുട്ടയിട്ടിരുന്നുവെന്നും സൂചിപ്പിക്കുന്നു.
ഈ പ്രദേശത്ത് മുട്ട ഇട്ടിരുന്ന നിരവധി സ്ഥലങ്ങൾ കണ്ടെത്താൻ സാധിച്ചു. ഇത് സൂചിപ്പിക്കുന്നത്, പക്ഷികളെ പോലെ മുട്ടയിടുന്നതിനായി കൂടുകൾ നിർമ്മിക്കുന്ന രീതികൾ ടൈറ്റനോസറുകൾക്ക് ഉണ്ടായിരുന്നു എന്നതാണ്. നർമദ താഴ്‌വരയിൽ കണ്ടെത്തിയ കൂടുകൾ പരസ്പരം അടുത്തു കിടക്കുന്നതാണെന്നും ഗവേഷകർ പറഞ്ഞു. 15 മുതൽ 17 സെ.മീ. വരെ വ്യാസമുള്ള മുട്ടകളാണ് കണ്ടുകിട്ടയത്. ഓരോ കൂട്ടിലും ഒന്നുമുതൽ 20 വരെ മുട്ടകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ദിനോസറുകൾ എങ്ങനെ ജീവിക്കുകയും പരിണമിക്കുകയും ചെയ്തു എന്നതിനെക്കുറിച്ചുള്ള പാലിയന്റോളജിസ്റ്റുകളുടെ ഗ്രാഹ്യത്തിന് ഈ കണ്ടെത്തലുകൾ ഗണ്യമായ സംഭാവന നൽകുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Comments