ന്യൂഡൽഹി:ഇന്ത്യയിൽ നിന്ന് ഒരു മാസം കൊണ്ട് ഒരു ബില്യൺ ഡോളർ മൂല്യമുള്ള ഐഫോൺ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനി ആയി ചരിത്രം സൃഷ്ടിച്ച് ആപ്പിൾ. 10,000 കോടി രൂപയിലധികം മൊബൈൽഫോൺ കയറ്റുമതിയിൽ റെക്കോഡ് വ്യവസായമാണ് കഴിഞ്ഞ ഡിസംബറിലുണ്ടായത്. 8,100 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നുണ്ടായത്.
രാജ്യത്ത് ഇതുവരെ മൊബൈൽ ഫോൺ കയറ്റുമതിയിൽ മുന്നിൽ നിന്നിരുന്നത് സാംസങ് ആയിരുന്നു. എന്നാൽ നവംബറിൽ സാസംങിനെ പിന്തള്ളി ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി ആപ്പിൾ മാറിയിരുന്നു. ആപ്പിൾ നിലവിൽ തങ്ങളുടെ ഐഫോണുകളായ 12,13,14,14 പ്ലസ് എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പൊട്രോൺ എന്നിവരാണ് ഈ ഫോണുകളുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മറ്റ് ചില ചെറുകിട കയറ്റുമതിക്കാരും ഐഫോണുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഫോക്സ്‌കോണിന്റെയും പെഗാട്രോണിന്റെയും നിർമ്മാണ യുണിറ്റ് തമിഴ്നാട്ടിലാണ്. വിസ്ട്രോണിന്റെ യുണിറ്റ് കർണാടകയിലാണ്. കേന്ദ്രത്തിന്റെ പ്രാഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിലെ പങ്കാളികളാണിവർ.
ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സൂചിപ്പിച്ചിരുന്നു. ആപ്പിൾ മറ്റൊരു വിജയകഥയാണെന്നും ആപ്പിൾ നിലവിൽ ഇന്ത്യയിൽ ഇതിനകം അഞ്ച് മുതൽ ഏഴ് ശതമാനം വരെ നിർമ്മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച പുതിയ മോഡലുകൾ ഇപ്പോൾ അവർക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
Comments