ഡൽഹി: ആഫ്രിക്കൻ സന്ദർശന വേളയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയ സമീപനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ദക്ഷിണേഷ്യയുടെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നും ആഗോള സമ്പദ്‍വ്യവസ്ഥയിൽ മറ്റ് രാജ്യങ്ങൾക്ക് മറികടക്കാൻ കഴിയാത്ത വിധം സ്വാധീനം ഇന്ത്യ ചെലുത്തിയിട്ടുണ്ടെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും ചൈനയും അവരുടെ മേഖലയിലെ ശക്തികേന്ദ്രങ്ങളായി പ്രവർത്തിക്കുക മാത്രമല്ല, ആഗോളതലത്തിലും അവർ ശക്തരാണ്. ഇന്ത്യയെ അവഗണിക്കാനും ഇന്ത്യയോട് ആജ്ഞാപിക്കാനും ആർക്കും സാധിക്കില്ലെന്നും ആഫ്രിക്കൻ സന്ദർശന വേളയിൽ റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ റഷ്യ ഇതാദ്യമായല്ല അഭിനന്ദിക്കുന്നത്. 2022 സെപ്റ്റംബറിൽ, മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസുമായി(എംജിഐഎംഒ) ‘റഷ്യൻ വിജ്ഞാന ദിന’ത്തിൽ സംസാരിക്കവെ, ഇന്ത്യ എല്ലായ്പ്പോഴും റഷ്യയുടെ പ്രധാന മുൻഗണനകളിലൊന്നാണ് എന്ന് സെർജി ലാവ്‌റോവ് പറഞ്ഞിരുന്നു.
ഇന്ത്യയെ യുഎൻഎസ്‍സിയിൽ സ്ഥിരാംഗമാക്കുന്നതിനെ ലാവ്റോവ് പിന്തുണച്ചിരുന്നു. ലോകത്തെ പല വിഷയങ്ങളിലും സ്വീകരിച്ച ശക്തമായ നിലപാട് ഇന്ത്യയുടെ മൂല്യം വർദ്ധിപ്പിച്ചിരുന്നു എന്ന് ഇന്റർനാഷണൽ ഫോറത്തിലും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. സാമ്പത്തിക പുരോഗതിയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്ന രാജ്യമാണ്. ഐക്യരാഷ്‌ട്ര സംഘടനയിൽ മാത്രമല്ല, പ്രാദേശിക സംഘടനകളിലും ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ ഇന്ത്യയുടെ പങ്ക് അവഗണിക്കാനാകില്ല.
Comments