തിരുവനന്തപുരം: ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് താൻ പങ്കുവെച്ചതെന്ന് രാജിക്ക് പിന്നാലെ അനിൽ കെ ആന്റണി. കോൺഗ്രസ് നേതാക്കളിൽ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചത്. പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ഭയപ്പെടുത്തി പോസ്റ്റ് പിൻവലിപ്പിക്കാമെന്ന് കരുതേണ്ട എന്നുമാണ് അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘2017-ലാണ് ഞാൻ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ഒപ്പം ഞാൻ ഏറെ ബഹുമാനിക്കുന്ന ശശി തരൂരും നിർബന്ധിച്ചിട്ടാണ് കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. എന്നാൽ എനിക്കെതിരെ വ്യാപക സൈബർ ആക്രമണം അഴിച്ചു വിട്ടു. അത് സിപിഎമ്മിൽ നിന്നോ ബിജെപിയിൽ നിന്നോ അല്ല, കോൺഗ്രസിൽ നിന്നാണ്. അതെല്ലാം കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോയി. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ എനിക്കെതിരെ കോൺഗ്രസിൽ നിന്നുണ്ടായത് വ്യാപക ആക്രമണമാണ്. ട്വിറ്റ് ചെയ്തതിൽ ഒരു തെറ്റുമില്ല. അതിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത്’.
‘ട്വിറ്റ് ചെയ്തതിൽ ഒരു ശതമാനം തെറ്റില്ല എന്നു മാത്രമല്ല, നൂറ് ശതമാനം ശരിയാണ്. ഇറാഖ് യുദ്ധത്തിന് പിന്നിലുള്ളവർ തന്നെയാണ് ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുള്ളതും. പിന്നിലെന്താണെന്ന് അറിയാതെ ബിബിസി എന്തോ മഹാകാര്യം അവതരിപ്പിച്ചു എന്ന തരത്തിൽ പൊക്കിയെടുത്തു കൊണ്ട് നടക്കേണ്ടതില്ല. പരാമർശം തിരുത്തി പറയണം, ഡിലീറ്റ് ചെയ്യണം എന്നൊക്കെ എന്നോട് പറഞ്ഞു. നടക്കില്ല, പിൻവലിക്കില്ല എന്നതാണ് എന്റെ ഉത്തരം. ഒരു വാക്ക് പോലും ഡിലീറ്റ് ചെയ്യില്ല. ഗുണ്ടായിസം കാണിച്ചും അസഭ്യം പറഞ്ഞും ഭയപ്പെടുത്തി തിരുത്തിക്കാം എന്ന് കോൺഗ്രസ് വിചാരിക്കേണ്ട’ എന്ന് വിവിധ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അനിൽ കെ ആന്റണി പറഞ്ഞു.
Comments