ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഇകഴ്‌ത്തി സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്‌ക്ക് കടുത്ത ഭാഷയിൽ ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ് ജയശങ്കറും പോംപെയോയുടെ പരാമർശത്തെ അപലപിച്ചു.
‘പോംപെയോയുടെ ഒരു പുസ്തകത്തിൽ സുഷമ സ്വരാജിനെ പരാമർശിക്കുന്ന ഒരു ഖണ്ഡിക കണ്ടു. സുഷമ സ്വരാജിനോട് എനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നത്. അവർക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നു’- ജയശങ്കർ പറഞ്ഞു.
‘നെവർ ഗിവ് ആൻ ഇഞ്ച് ; ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ്’ എന്ന് പുസ്തകത്തിലാണ് പോംപെ സുഷമ സ്വരാജ് കുറിച്ച് ഇകഴ്‌ത്തുന്ന പരാമർശം നടത്തിയത്. വിദേശകാര്യ ചർച്ചകളിൽ സുഷമ സ്വരാജ് ഒരു പ്രധാന വ്യക്തി ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർഥ പങ്കാളിയെന്നുമാണ് പോംപെയോ പുസ്തകത്തിൽ എഴുതിയിരുന്നത്.
സുഷമാ സ്വരാജിനെതിരായ പരാമർശത്തിൽ പ്രവാസികൾക്കിടയിലും പ്രതിഷേധം ശക്തമാണ്. വിദേശങ്ങളിൽ അകപ്പെട്ടവർക്ക് അതിവേഗം സഹായം എത്തിച്ചും പ്രവാസികളുടെ പ്രശ്‌നം പരിഹരിച്ചും ഏവരുടേയും ഹൃദയത്തിൽ ചേക്കേറിയ വ്യക്തിത്വമായിരുന്നു സുഷമാ സ്വരാജ്. 2014-മുതൽ 2019-വരെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്.
Comments