വാഷിംഗ്ടൺ: വടക്കൻ സൊമാലിയയിൽ നടന്ന യുഎസ് സൈനിക നടപടിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഉൾപ്പടെ 11 ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആഫ്രിക്കയിലുടനീളവും ആഗോള തലത്തിലും തീവ്രവാദ പ്രവർത്തനം നടത്തുന്ന ഐഎസ് നേതാവ് ബിലാൽ അൽ സുഡാനിയെയാണ് യുഎസ് സൈന്യം വധിച്ചത്. ആഫ്രിക്കയിൽ ഐഎസിന്റെ സാന്നിധ്യം വളർത്തുന്നതിലും അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ലോകമെമ്പാടും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനത്തിനാവശ്യമായ പണം നൽകുന്നതിലും പ്രധാനിയാണ് അൽ-സുഡാനി എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലിയും ശുപാർശ ചെയ്തതിനെ തുടർന്നാണ് വടക്കൻ സൊമാലിയയിൽ പ്രസിഡന്റ് ജോ ബൈഡൻ സൈനിക ഓപ്പറേഷന് ഉത്തരവിട്ടത്. ജനുവരി 25-നാണ് സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഉത്തരവിട്ടത്. ഓപ്പറേഷനിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബിലാൽ അൽ സുഡാനിയ്‌ക്കൊപ്പം കൊല്ലപ്പെട്ട പത്ത് പേർ ഐഎസ് ഭീകരവാദികളാണെങ്കിലും അവരുടെ പേര് വിവരങ്ങളോന്നും തിരിച്ചറിഞ്ഞിട്ടില്ല. വടക്കൻ സൊമാലിയയിലെ ഒരു പർവതപ്രദേശത്താണ് ഓപ്പറേഷൻ നടന്നത്. അൽ-സുഡാനിയെ പിടികൂടാനായിരുന്നു യുഎസ് സേന ശ്രമിച്ചത്. എന്നാൽ, ഭീകരർ വെടിയുതിർത്തതോടെ സൈന്യം ഇവരെ വധിക്കുകയായിരുന്നു. സോമാലിയൻ സർക്കാരിനെ അറിയിച്ച ശേഷമാണ് അമേരിക്ക ഓപ്പറേഷൻ നടത്തിയത്. കഴിഞ്ഞ വർഷം അവസാനം സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഉന്നത ഐഎസ് ഭീകരരെയും യുഎസ് സേന വധിച്ചിരുന്നു.
Comments