ഭോപാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നിന് വൃക്ക രോഗമെന്ന് റിപ്പോർട്ട്. സാഷ എന്ന പെൺചീറ്റയ്‌ക്കാണ് രോഗം സ്ഥരീകരിച്ചത്. മികച്ച ചികിത്സ നൽകി വരികയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നതായും കുനോ ദേശീയോദ്യാന അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 23-നാണ് സാഷ ക്ഷീണവും തളർച്ചയും പ്രകടിപ്പിച്ച് തുടങ്ങിയത്. ഇതോടെ ചീറ്റപ്പുലിയെ മയക്കിയ ശേഷം അടച്ചുപൂട്ടിയ ഇടത്തേക്ക് ക്വാറൻറ്റീൻ
ചെയ്തിരുന്നു. രണ്ട് ദിവസം തുടർച്ചയായ നിരീക്ഷണവും മരുന്നിനും ശേഷം സാഷ ആരോഗ്യ നിലയിൽ പുരോഗതി കാണിക്കുന്നുണ്ടെന്നാണ് സൂചന. കുറച്ച് ദിവസം കൂടി ചികിത്സ തുടരേണ്ടി വരുമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജെഎസ് ചൗഹാൻ വിശദമാക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങൾ സാഷയ്‌ക്ക് നിർണായകമാണെന്നും അദ്ദഹം പറഞ്ഞു. ക്രിയാറ്റിൻ ലൈവലിൽ സാരമായ മാറ്റമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളും സാഷ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 17-നാണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യനത്തിൽ പ്രധാനമന്ത്രി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറൻറ്റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിട്ടത്.
Comments