ലക്‌നൗ: സംസ്ഥാനത്തെ അടിസ്ഥാന വിദ്യാഭ്യാസ കൗൺസിൽ (ബിഇസി) സ്‌കൂളുകളിൽ കഴിഞ്ഞ 6 വർഷത്തിനിടെ 60 ലക്ഷം പുതിയ വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൗൺസിൽ സ്‌കൂളുകളുടെ പുരോഗതിക്കായി ‘ഓപ്പറേഷൻ കായകൽപ്’ നടത്തിയതിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. പൊതുപങ്കാളിത്തവും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും കൊണ്ട് ബിഇസി സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചു. പാഠ്യപദ്ധതിയും മെച്ചപ്പെട്ടു, പ്രവേശനങ്ങൾ ഗണ്യമായി വർധിപ്പിച്ചുവെന്നും യോഗി ചൂണ്ടിക്കാട്ടി. സ്‌കിൽഡ് ഇന്ത്യ മിഷൻ’ പോലെയുള്ള നൂതനമായ ശ്രമങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മാറ്റം കൊണ്ടുവരാനുള്ള പ്രചാരണത്തിന് ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ സ്‌കൂൾ കുട്ടികളുമായി സംവദിച്ച ശേഷമായിരുന്നു യോഗിയുടെ പ്രതികരണം.
ലക്‌നൗവിലെ ‘ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ’ യുപി സൈനിക സ്‌കൂളിൽ കുട്ടികൾക്കൊപ്പം മുഖ്യമന്ത്രി പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്തു. ‘ക്യാപ്റ്റൻ മനോജ് പാണ്ഡെ’ യുപി സൈനിക സ്‌കൂളാണ് രാജ്യത്തെ ആദ്യത്തെ സൈനിക സ്‌കൂൾ. അതിനുശേഷം രാജ്യത്ത് ഇത്തരം സ്‌കൂളുകൾ കൂടുതൽ ആരംഭിച്ചതായും അടുത്ത വർഷത്തോടെ ഉത്തർപ്രദേശിൽ അഞ്ച് സൈനിക് സ്‌കൂളുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10-12 ക്ലാസ്സ് പരീക്ഷകൾ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കളോടും സ്‌കൂൾ മാനേജ്മെന്റിനോടും മുഖ്യമന്ത്രി യോഗി സംസാരിച്ചു. മികച്ച മാർക്ക് നേടാൻ കുട്ടികളെ അനാവശ്യമായി സമ്മർദ്ദത്തിലാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യകരമായ മത്സരത്തിന് അവരെ പ്രോത്സാഹിപ്പിക്കണം, പക്ഷേ മാർക്കിനായി അവരെ സമ്മർദ്ദത്തിലാക്കരുത്. പലപ്പോഴും ഇത് കാരണം, കുട്ടികൾക്ക് പരീക്ഷാ സമയത്ത് സാധാരണ പ്രകടനം നടത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
2021-22 ലെ ഹൈസ്‌കൂൾ, ഇന്റർമീഡിയറ്റ് ബോർഡ് പരീക്ഷകളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മുഖ്യമന്ത്രി ആദരിച്ചു. സെക്ക്ന്ററി ബോർഡുകളിലെ 825 ആൺകുട്ടികളും 873 പെൺകുട്ടികളും ഉൾപ്പെടെ അർഹരായ 1698 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയും ടാബ്ലെറ്റുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ‘എക്‌സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിന്റെ പകർപ്പുകളും സമ്മാനമായി നൽകി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പ്രതിഭകളെ അഭിനന്ദിച്ച മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകാനും അതിനുള്ള സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി കന്യാ സുമംഗല യോജന പ്രകാരം പെൺകുട്ടികൾക്ക് നൽകുന്ന സഹായത്തെക്കുറിച്ചും മുഖ്യമന്ത്രി യോഗി പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെയും സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെയും വിദ്യാർത്ഥികൾ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മാതൃകകളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനം സന്ദർശിച്ച മുഖ്യമന്ത്രി വിദ്യാർത്ഥികളിൽ നിന്ന് അവരുടെ മാതൃകകളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
Comments