വ്യാജ രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ. യുവാവിനെ കണ്ട് സംശയം തോന്നിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. കഴിഞ്ഞ ബുധനാഴ്ച ഷാർജ എയർപോർട്ടിലായിരുന്നു സംഭവം.
കള്ള പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയ ബംഗ്ലാദേശി അൻവർ ഹുസൈനെ (28) ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനാണ് ഇയാൾ എയർപോർട്ടിലെത്തിയത്. ഇതിനായി എയർ അറേബ്യ വിമാനവും ബുക്ക് ചെയ്തിരുന്നു.
പ്രൈമറി റെസിഡൻസ് എന്ന കോളത്തിൽ കൊൽക്കത്ത എന്നായിരുന്നു ഇയാൾ എഴുതിയിരുന്നത്. പാസ്‌പോർട്ട് കണ്ടപ്പോൾ പന്തികേട് തോന്നിയ ഇമിഗ്രേഷൻ സംഘം ഹുസൈനെ ചോദ്യം ചെയ്യാൻ തുടങ്ങി. ജനന സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ആധാർ കാർഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. എങ്കിലും വിശ്വാസം വരാതിരുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഹുസൈനോട് ഇന്ത്യയുടെ ദേശീയ ഗാനമാലപിക്കുവാൻ ആവശ്യപ്പെട്ടു.
ഇതോടെ താൻ ഇന്ത്യക്കാരനല്ലെന്നും ബംഗ്ലാദേശിയാണെന്നുമുള്ള സത്യം ഇയാൾ തുറന്നുപറഞ്ഞു. ബംഗ്ലാദേശിലെ മൈമെൻസിംഗിന് സമീപമുള്ള പയാരിയാണ് തന്റെ സ്വദേശമെന്നും ഇയാൾ വെളിപ്പെടുത്തി. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
2018ൽ അൻവർ ഹുസൈൻ തിരുപ്പൂരിൽ എത്തിയിരുന്നു. അക്കാലത്ത് ഇയാൾ വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഉണ്ടാക്കിയെടുത്തു. പിന്നീട് ഈ രേഖകൾ ഉപയോഗിച്ച് 2020ൽ ഇയാൾ ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കി. തുടർന്ന് യുഎഇയിലെത്തുകയും ചെയ്തു. നിലവിൽ പോലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് പ്രതി.
Comments