ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ. ഷാനവാസിന് ക്‌ളീൻചീറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കോടിയിലധികം രൂപയുടെ പുകയില ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമാണ് ഷാനവാസ്. ഇയാൾക്ക് ഇടപാടിൽ ബന്ധമുള്ളതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. വാഹനം വാടകയ്‌ക്ക് എടുത്ത ജയനും കേസിൽ പ്രതിയല്ലെന്നാണ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയ്‌ക്കാണ് റിപ്പോർട്ട് കൈമാറിയത്.
ഷാനവാസ് സ്വകാര്യ കേബിൾ കമ്പനി കരാറുകാരനെന്ന നിലയിൽ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരികടത്തുക്കേസുകളിൽ ഇടപെടുന്നതായും അറിവില്ല. ഇക്കാര്യങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. ജയനെ തേടി ഇടുക്കിയിലെ വീട്ടിലന്വേഷണം നടത്തിയെന്നും അവർ വ്യക്തമാക്കുന്നു.
ഈ മാസം ആദ്യമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉത്പന്നങ്ങൾ പോലീസ് പിടികൂടിയത്.ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. പ്രതികൾക്ക് മുൻപും സമാനസ്വഭാവമുള്ള കേസുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആലപ്പുഴ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞിട്ടും റെയ്ഡ് പോലും നടത്തിയില്ലെന്നാണ് മറ്റൊരു ആരോപണം. കേസിൽ രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസ് പ്രവർത്തനമെന്നും ആരോപണമുയർന്നിട്ടുണ്ട്.
Comments