ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിയ്‌ക്ക് വെടിയേറ്റു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ജാർസുഗുഡയിലേയ്‌ക്ക് കാറിൽ പോകുന്ന വഴിയാണ് മന്ത്രി നവ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്ഐ ഗോപാൽ ദാസാണ് മന്ത്രിക്കു നേരെ നിറയൊഴിച്ചത്. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ചാണ് മന്ത്രിയെ ഗോപാൽ ദാസ് വെടിവെച്ചതെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു.
മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്‌ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ദ ചികിത്സക്കായി വ്യോമ മാർഗം മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റും. സംസ്ഥാനത്തെ ബിജെഡിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്.
മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. എന്നാൽ, എന്തിനാണ് ഇയാൾ മന്ത്രിയെ വെടിവെച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാൽ ദാസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, സംഭവ സ്ഥലത്ത് ബിജെഡി പ്രവർത്തകർ വലിയ തരത്തിൽ പ്രതിഷേധിക്കുകയാണ്.
Comments