ശ്രീനഗർ: ഇന്ത്യയുടെ ഭൂമി ചൈന കൈക്കലാക്കി എന്ന അവകാശവാദവുമായി വീണ്ടും വയനാട് എംപി രാഹുൽ ഗാന്ധി. ചൈനയുടെ സമീപനത്തോട് ശക്തമായി ഇടപെടുമെന്നും ഇന്ത്യയുടെ ഭൂമി കൈക്കാലാക്കിയത് വെച്ചുപൊറുപ്പിക്കില്ല എന്ന് സർക്കാർ പറയണമെന്നും ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശ്രീനഗറിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘ചൈനക്കാർ നമ്മുടെ ഭൂമി കൈക്കലാക്കി എന്നതിനെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് സർക്കാർ പിന്തുടരുന്ന സമീപനം അങ്ങേയറ്റം അപകടകരമാണ്. അത് കൂടുതൽ ആക്രമണാത്മകമായ കാര്യങ്ങൾ ചെയ്യാൻ ചൈനയ്‌ക്ക് ആത്മവിശ്വാസം നൽകും. ചൈനക്കാരെ നേരിടാനുള്ള വഴി അവരെ നേരിടുക എന്നത് മാത്രമാണ്. ചൈന ഇന്ത്യയുടെ ഭൂമിയിലാണ് ഇരിക്കുന്നതെന്നും അത് ഞങ്ങൾ വെച്ചുപൊറുപ്പിക്കാൻ പോകുന്ന ഒന്നല്ലെന്നും ദൃഢമായും വ്യക്തമായും സർക്കാർ പറയണം. ചൈനക്കാർ ഇന്ത്യയിൽ നിന്ന് ഭൂമിയൊന്നും കൈക്കലാക്കിയിട്ടില്ലെന്ന ധാരണയുള്ള രാജ്യത്തെ ഒരേയൊരു വ്യക്തി ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഞാൻ അടുത്തിടെ ചില മുൻ സൈനികരെ കണ്ടു, ലഡാക്കിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം 2000 ചതുരശ്ര കിലോമീറ്റർ ചൈന കയ്യേറിയതായി വ്യക്തമാക്കി’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ മണ്ണ് ചൈന കയ്യേറി എന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദത്തെ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തള്ളിപ്പറഞ്ഞിരുന്നു. ‘1962-ൽ ചൈന കൈക്കലാക്കിയ ഭൂമിയെപ്പറ്റിയാണ് രാഷ്‌ട്രീയ കളികൾക്കായി ചിലർ ബോധപൂർവം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. അത് ശരിയല്ല. പണ്ട് സംഭവിച്ചതിനെ ഇന്നലെ സംഭവിച്ച പോലെയാണ് ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത്’ എന്ന് രാഹുൽ ഗാന്ധിക്കെതിരെ ജയശങ്കർ തുറന്നടിച്ചിരുന്നു.
Comments