തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുമാണ് ഹെൽത്ത് കാർഡ് സൂക്ഷിക്കേണ്ടത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ഹെൽത്ത് കാർഡ് പരിശോധന നടത്താവുന്നതാണ്. ഹെൽത്ത് കാർഡിൽ പോരായ്മകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് വകുപ്പുതല നിർദേശം. ഫെബ്രുവരി ഒന്ന് മുതലാണ് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നത്.
പാഴ്‌സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്. മുന്നറിയിപ്പ് ഇല്ലാതെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം. അടച്ച സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ജീവനക്കാരെല്ലാം നിർബന്ധമായും രണ്ടാഴ്ചക്കുള്ളിൽ തന്നെ ഭക്ഷ്യസുരക്ഷ പരിശീലനം നേടണമെന്നും നിർബന്ധമുണ്ട്.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ദുരന്തങ്ങൾ വ്യാപകമായതോടെയാണ് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നവർക്കെതിരെയും കൈവശം വയ്‌ക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളെല്ലാം മന്ദഗതിയിലാണ്. പരിശോധനകളുടെ എണ്ണം കുറയ്‌ക്കുകയും ഭക്ഷ്യ സുരക്ഷാ ജീവനക്കാരുടെ ന്യൂനതകൾ പരിഹരിക്കാനും കഴിഞ്ഞിട്ടില്ല.
പൂർണമായും എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡുകൾ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നിനുള്ളിൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കാൻ ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.
Comments