ന്യൂഡൽഹി: മുൻവർഷങ്ങളിലെ പോലെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഇത്തവണയും കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി പറഞ്ഞു. മുൻപ് സ്ത്രീശാക്തീകരണത്തിനായി കൊണ്ടുവന്ന പദ്ധതികൾ എല്ലാം വിജയിച്ചെന്ന് നിർമലാ ചൂണ്ടിക്കാട്ടി. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് ഈപ്രാവശ്യത്തെ ബജറ്റിനുള്ളതെന്നും ആമുഖപ്രസംഗത്തിൽ നിർമലാ സീതാരാമൻ വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും ‘മഹിളാ സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റ്’ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. രണ്ടു വർഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം നിക്ഷേപിക്കാം. 7.5 ശതമാനം പലിശ സമ്പാദ്യത്തിന് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കൂടാതെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേക ചെറുകിട നിക്ഷേപ പദ്ധതിയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കാലാവധി തീരും മുൻപ് നിക്ഷേപ തുക പിൻവലിക്കാം എന്ന വ്യവസ്ഥ ഈ പദ്ധതിയ്‌ക്കുണ്ട്.
ബജറ്റിൽ ഗ്രാമീണമേഖലകളിലെ സ്ത്രീകൾക്ക് വേണ്ടി വനിതാ സ്വയം സഹായ നിർമ്മാണ സംഘങ്ങൾ രൂപീകരിക്കണമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ഇങ്ങനെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന വിപണിയിൽ എത്തുന്ന വഴി ഗ്രാമപ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം ‘നാരീ തു നാരായണി’ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും 2019-ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. വികസനത്തിൽ സ്ത്രി പങ്കാളിത്തം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സ്ത്രികൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക സഹായം. സ്ത്രിക്ഷേമത്തിനായി മുദ്ര പദ്ധതിയിലൂടെ ഓരോ സംഘത്തിലേയും ഒരു വനിതയ്‌ക്ക് ഒരു ലക്ഷം രൂപ വായ്പ. സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും വ്യാപിപിക്കുമെന്നും. ജൻധൻ അക്കൗണ്ടുള്ള എല്ലാ സ്ത്രികൾക്കും ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കുമെന്നും അന്നത്തെ ബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നും സ്ത്രീശാക്തീകരണം നൂറ് ശതമാനം യാഥാർത്ഥ്യമാകുകയാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.















