തിരുവനന്തപുരം: അംഗൻവാടിയിൽ പോകാൻ വിസമ്മതിച്ച നാലര വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ കുട്ടികൾക്ക് എതിരെയുള്ള അതിക്രമം നടത്തിയതിന് മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. ഇതിന് പുറമേ കരുതിക്കൂട്ടിയുള്ള മർദ്ദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നീ വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാൽ പോലീസ് എഫ്ഐആറിൽ തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. അംഗൻവാടിയിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയിരുന്നുവെന്നും അതിന്റെ ദേഷ്യത്തിലാണ് മുത്തശ്ശി മർദ്ദിച്ചതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. വൈകുന്നേരം വീട്ടിൽ എത്തിയ പിതാവും ഇത് അറിഞ്ഞതോടെ കുട്ടിയെ തല്ലിയെന്നും പറയുന്നു.
അംഗൻവാടിയിൽ പോകാൻ മടി കാണിച്ചതിന്റെ പേരിലാണ് വീട്ടിൽ നിന്ന് ഇടറോഡിലേക്കുള്ള വഴിമധ്യേ കുട്ടിയെ മുത്തശ്ശി വടി കൊണ്ട് തല്ലിച്ചതച്ചതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.’ അടിയ്ക്കേണ്ട സ്കൂളിൽ പൊക്കോളം’ എന്ന് കുട്ടി കരഞ്ഞ് പറയുന്നത് വീഡിയോയിൽ ഉണ്ടായിരുന്നു. മുത്തശ്ശിയും അച്ഛനും പെൺകുട്ടിയെ സ്ഥിരമായി മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. അയൽവാസിയാണ് കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാരനായ പൊതുപ്രവർത്തകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മർദ്ദനമേറ്റ നാലര വയസുകാരി.
Comments