കൽപ്പറ്റ: വയനാട്ടിലെ ലക്കിടി നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ശാരീരികഅസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലാകാൻ കാരണം ഭക്ഷ്യവിഷബാധയല്ലെന്നും റിപ്പോർട്ട് പുറത്തുവന്നു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികൾക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
കുട്ടികൾക്ക് നോറോ വൈറസ് ബാധ മൂലമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. സ്‌കൂളിലെ 98 വിദ്യാർത്ഥികളാണ് അസുഖ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്‌കൂളിലെ കുടിവെള്ള സ്രോതസ്സിൽ നിന്നാണ് കുട്ടികൾക്ക് വൈറസ് ബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.
വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികൾ ചികിത്സ തേടിയത്. ഛർദ്ദിയും വയറുവേദനയുമായിരുന്നു ലക്ഷണങ്ങൾ. 500ഓളം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന സ്‌കൂളാണ് ലക്കിടി ജവഹർ നവോദയ വിദ്യാലയം. രണ്ടാഴ്ച മുൻപ് കൊച്ചി കാക്കനാട്ടെ സ്‌കൂളിലെ ഒന്നാം ക്ലാസിലെ 19 വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും രോഗബാധയുണ്ടായിരുന്നു.
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്്. മലിന ജലത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദി വഴിയും രോഗം വളരെവേഗം പടരും.
വയറുസംബന്ധമായ അസുഖമാണ് നോറോ വൈറസുകൾ ഉണ്ടാക്കുന്നത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും ഈ വൈറസ് കൂട്ടങ്ങൾ കാരണമാകും. നോറോ വൈറസ് ആരോഗ്യമുള്ളവരിൽ കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
പ്രധാനമായും വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ അനിയന്ത്രിതമായാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യും. നാറോ വൈറസ് ബാധയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Comments