തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത് ദിശാബോധമില്ലാത്ത ബജറ്റെനന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. നികുതി വർദ്ധനവ് ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വർധിക്കുമെന്നും ബജറ്റിനെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനേക്കാൾ ഭേദം മുഖ്യമന്ത്രിയും ധനമന്ത്രിയും പാരയുമായി മോഷണത്തിന് ഇറങ്ങുന്നതായിരുന്നുവെന്നും കൃഷ്ണദാസ് പരിഹസിച്ചു.
റവന്യു വരുമാനം പിരിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ യാതൊരു നടപടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച പദ്ധതികൾ പലതും കേന്ദ്രത്തിന്റേതാണെന്നും നടപ്പാക്കാൻ പോകുന്ന പദ്ദതികൾ അതുമാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ പ്രസംഗത്തിലേക്ക് കെഎൻ ബാലഗോപാൽ നടത്തിയ ബജറ്റ് പ്രസംഗംഅധ:പതിച്ചുവെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റ് കോപ്പിയടിച്ച് അവതരിപ്പിക്കുകയാണ് കെഎൻ ബാലഗോപാൽ ചെയ്തതെന്ന് കൃഷ്ണദാസ് പറഞ്ഞു. കൊച്ചി- ബാംഗ്ലൂർ ഇടനാഴി കേന്ദ്ര സർക്കാരിന്റെപദ്ദതിയാണ്. ജലജീവൻ, സർവ ശിക്ഷ അഭിയാൻ പദ്ദതികളും പേര് മാറ്റി ബാലഗോപാൽ വായിക്കുകയായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ജനങ്ങളുടെ പോക്കറ്റടിക്കുന്നതായിരുന്നു കേരള ബജറ്റ് എന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരന്ദ്രന്റെ പ്രതികരണം. യുപിഎ ഗവൺമെന്റിന്റെ കാലത്തേക്കാൾ നാലിരട്ടി നികുതിയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. ധനകാര്യമന്ത്രി കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും ബാലഗോപാൽ എന്നല്ല നികുതി ഗോപാൽ എന്നാണ് ധനമന്ത്രിയെ വിളിക്കേണ്ടതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Comments