ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷ്‌റഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് മരണം എന്നാണ് റിപ്പോർട്ട്. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പാക് മാദ്ധ്യമങ്ങളാണ് മരണവിവരം പുറത്തുവിട്ടത്.
പാകിസ്താനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ വിചാരണ നേരിടുന്ന ആളായിരുന്നു പർവേസ് മുഷറഫ്. രാജ്യത്തെ കരസേന മേധാവി ആയിരുന്ന മുഷറഫ് 1999-ലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. 2001-ൽ പാകിസ്താൻ പ്രസിഡന്റായി. 2008-ൽ ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.ഭരണഘടന വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ 2016-ൽ ചികിത്സയ്‌ക്കായി ദുബായിൽ എത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.
അമിലോയിഡോസിസ് ബാധിച്ച മുഷറഫ് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്നാണ് അവയവങ്ങളുടെയും പ്രവർത്തനം നിലച്ചതെന്നും മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രകാരം അമിലോയിഡോസിസ് അപൂർവവും ഗുരുതരവുമായ രോഗമാണ്. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ മനുഷ്യശരീരത്തിൽ രൂപപ്പെടുകയും തുടർന്ന് ഹൃദയം, വൃക്ക, കരൾ, നാഡീവ്യൂഹം, മസ്തിഷ്‌കം തുടങ്ങിയ അവയവങ്ങളിൽ അടിഞ്ഞുകൂടും. തുടർന്ന് ഈ അവയവങ്ങളുടെ ടിഷ്യൂകൾ ശരിയായി പ്രവർത്തിക്കാൻ കഴിയില്ലാത്ത അവസ്ഥയിലെത്തുന്നു. ക്രമേണ ഇത് മരണത്തിലേക്ക് നയിക്കുന്നു. കഴിഞ്ഞ ജൂൺ മാസം മുതൽ പർവേസ് മുഷറഫിന്റെ നില വളരെ ഗുരുതരമായിരുന്നു.
Comments