തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ . വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി പറഞ്ഞു. സിസിടിവികൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും അഡ്വ. പി.സതീദേവിപറഞ്ഞു.
ആൾക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. രണ്ടുപേർ ബൈക്കിലെത്തി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഇപ്പോഴും പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചില്ല. രണ്ട് സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും അതൊന്നും വ്യക്തമല്ലാത്തതിനാലാണ് പ്രതികളെ പിടികൂടുന്നത് വൈകുന്നത്. നാല് മാസത്തിനിടെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ മ്യൂസിയം പരിധിയിൽ നാലു സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
മ്യൂസിയം പരിസരത്ത് സ്ത്രീയ്‌ക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിയെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാവുകയാണ്. നഗരത്തിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments