തിരുവനന്തപുരം: ഹെൽത്ത് സൂപ്പർ വൈസറോട് കയർത്ത് ഡപ്യൂട്ടി മേയർ. ഫയൽ കൃത്യസമയത്ത് എത്തിക്കാത്തതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിലാണ് തട്ടിക്കയറിയത്. തിരുവനന്തപുരം നഗരസഭയിലാണ് സംഭവം. ഹെൽത്ത് സൂപ്പർവൈസർ ബി ബിജുവിനോടാണ് ഡെപ്യൂട്ടി മേയർ പികെ രാജു തട്ടിക്കയറിയത്. മേയറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയ്‌ക്കിടെയാണ് പരസ്പരം ‘റാസ്‌കൽ’ വിളികൾ നടത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കൃത്യവിലോപം നടത്തിയതിന് സാനിട്ടറി വർക്കർ തസ്തികയിൽ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് സ്ഥലം മാറ്റിയത്. ഒരാളെ കുര്യാത്തി നഴ്‌സറിയിലേക്കും രണ്ടാമനം കളിപ്പാൻകുളം നഴ്‌സറിയിലേക്കും സ്ഥലം മാറ്റി. സ്ഥലം മാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ പി.കെ. രാജു ഹെൽത്ത് സൂപ്പർ വൈസറോട് ആവശ്യപ്പെട്ടു. എന്നാൽ സാധ്യമല്ലെന്ന് ഹെൽത്ത് സൂപ്പർ വൈസർ അറിയിച്ചു. തുടർന്ന് പരാതിയുമായി ഡപ്യൂട്ടി മേയർ മേയറെ സമീപിക്കുകയായിരുന്നു. പിന്നാലെ മേയറുടെ ഓഫീസ് മുറിയിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഇരുവരും കയർത്ത് സംസാരിച്ചത്.
ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബിജുവിനെതിരേ നടപടിയെടുക്കാനുള്ള ശുപാർശ നൽകി. ഇത് സെക്രട്ടറി താത്കാലികമായി തടഞ്ഞു. കോർപറേഷനിലെ ഹരിത കർമ സേനാ രൂപീകരണ മികവിന് തദ്ദേശ വകുപ്പിന്റെ അവാർഡ് ഏറ്റുവാങ്ങിയതിന്റെ പിറ്റേന്നാണ് ബിജുവിന് എതിരെ നടപടി ആവശ്യപ്പെട്ടത്.
Comments