ഗുവാഹത്തി: ഐഐടി ഗുവാഹത്തി ക്യാമ്പസിൽ നടന്ന യോഗാ സെഷനിൽ യൂത്ത്-20 പ്രതിനിധികൾ പങ്കെടുത്തു. ഇന്ന് പുലർച്ചെയാണ് യൂത്ത്-20 സമ്മേളനത്തിന്റെ ഭാഗമായി ഐഐടി ഗുവാഹത്തി ക്യാമ്പസിൽ യോഗാ സെഷൻ നടന്നത്. ജി-20 യ്‌ക്ക് കീഴിൽ ആദ്യ യൂത്ത്-20 സമ്മേളനം ഫെബ്രുവരി 6-നാണ് ഗുവാഹത്തിയിൽ ആരംഭിച്ചത്.
ത്രിദിന സമ്മേളനത്തിൽ ജി20 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം യുവജന പ്രതിനിധികളും 12,000-ത്തിലധികം കോളേജ് വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക്, അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പറയാൻ ജി20 ഉച്ചകോടിയിൽ അവസരം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് യൂത്ത്-20 സംഘടിപ്പിച്ചിരിക്കുന്നത്.
യൂത്ത്-20 സമ്മേളനത്തിലെ ചർച്ചകൾ യുവാക്കളിലേക്ക് എത്തിക്കും. യുവാക്കൾക്ക് സമകാലിക വിഷയങ്ങളിൽ അവരുടെ ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്-20 പ്രവർത്തിക്കുന്നത്. ‘നല്ല നാളേക്കായി’ എന്ന വിഷയത്തിൽ യൂത്ത്-20യിൽ ചർച്ചകൾ നടക്കും. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ യൂത്ത്-20 പ്രതിനിധികളുമായി ‘യുവജന സംവാദം’ നടത്തും. തുടർന്ന് സമ്മേളനത്തിന്റെ അവസാന ദിവസമായ ഫെബ്രുവരി 8ന് വിവിധ വിഷയങ്ങളിൽ ധവളപത്രം പുറത്തിറക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അസമിലെ വിദ്യാർത്ഥികളിൽ നിന്നും അക്കാദമിക് വിദഗ്ധരിൽ നിന്നും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തോടൊപ്പം അസം സർക്കാരും യുവാക്കളെ യൂത്ത്-20 യെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും രാഷ്‌ട്രനിർമ്മാണ പ്രക്രിയയിൽ അവരെ പങ്കാളികളാക്കുന്നതിനുമായി നിരവധി സംരംഭങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.
Comments