തിരുവനന്തപുരം : യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ എത്തിയത് 10–ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നെന്ന് പരാതി. യുവതിയ്‌ക്കൊപ്പം പഠിച്ച യുവാവാണ് ഫോട്ടോയും ഫോൺനമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു
അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസിൽ പരാതി നൽകി . എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല . പരാതി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചെന്നും യുവതി പറയുന്നു.
വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും ഭർത്താവും അന്വേഷണം തുടങ്ങിയത്. കുടുംബം സ്വന്തം നിലയ്‌ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് മനസ്സിലായത്. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിൽ പ്രചരിച്ചത്.
ഇതിനിടെ പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോൾ ‘ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്നും‘ ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നുമാണ് യുവതി പറയുന്നത്.
Comments