ന്യൂഡൽഹി: ആഗോളതലത്തിൽ പാൽ ഉത്പാദനത്തിന്റെ 24 ശതമാനം ഇന്ത്യയിൽനിന്നെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരമേഖല മന്ത്രി പർഷോത്തം രൂപാല. 2021-22 വർഷത്തെ ആഗോള പാൽ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയിരിക്കുകയാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോർപ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാബേസിന്റെ ഉത്പാദന ഡാറ്റ അനുസരിച്ചാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഇന്ത്യയുടെ പാൽ ഉത്പാദനം അമ്പത്തിയൊന്ന് ശതമാനം വർധനവ് രേഖപ്പെടുത്തി. 2021-22 വർഷത്തിൽ 22 കോടി ടണ്ണായി ഇന്ത്യയിലെ പാൽ ഉത്പാദനം വർദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിൽ പിന്നാക്കം നിൽക്കുന്ന കർഷകർക്ക് വേണ്ടി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാൽ ഉൽപ്പന്നങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുക, സംഘടിത സംഭരണം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നിവയാണ് ക്ഷീര വികസനത്തിനായി ലക്ഷ്യമിടുന്ന പരിപാടികൾ. ക്ഷീരവികസന പരിപാടി, പാലുൽപ്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, എന്നിവ ലക്ഷ്യമിട്ട് സഹകരണ സ്ഥാപനങ്ങൾക്കും സഹായങ്ങൾ നൽകും.
കഴിഞ്ഞ 8 വർഷത്തിനിടയിൽ പ്രതിവർഷം 6.38 ശതമാനം വർദ്ധനവാണ് പാൽ ഉത്പാദനത്തിൽ ഉണ്ടായത്. 2021-22 കാലയളവിൽ പാലിന്റെ ഉൽപ്പാദനത്തിന്റെ മൂല്യം 9.32 ലക്ഷം കോടിയിലധികം വരും. ദേശീയ ഗോകുൽ മിഷൻ (ആർജിഎം), ക്ഷീരവികസനത്തിനുള്ള പരിപാടികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള മൃഗസംരക്ഷണ, ക്ഷീര മേഖലയുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ശ്രമങ്ങൾക്ക് അനുബന്ധമായി ദേശീയ ഗോകുൽ മിഷൻ (ആർജിഎം) വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും രൂപാല പറഞ്ഞു.
Comments