തിരുവനന്തപുരം : ഡോക്ടർമാരുടെ സീലും വ്യാജ കുറിപ്പടിയും ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. കൊല്ലം ഇരവിപുരം കൊടിയിൽ തെക്കതിൽ സനോജ് (37), കൊല്ലം കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ സെയ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സീലുകളാണ് ഇവർ മരുന്ന് വാങ്ങാനായി ഉപയോഗിച്ചത്. മയക്കുമരുന്നിന് സമാനമായ വീര്യം കൂടിയ ന്യൂറോ മരുന്നുകളാണ് ഇവർ വാങ്ങിക്കൂട്ടിയിരുന്നത്. വിദ്യാർത്ഥികൾക്കാണ് ഇത്തരം മരുന്നുകൾ എത്തിച്ച് നൽകിയത്.
പിടിയിലായ സെയ്ദാലി ആറ് മാസം മുൻപ് മെഡിക്കൽ കോളേജിൽ വിഡ്രോവൽ സിൻഡ്രോമിന് ചികിത്സ തേടിയിരുന്നു. ഈ സമയത്താണ് മെഡിക്കൽ കോളേജിലെ ജൂനിയർ റെസിഡന്റായിരുന്ന ഡോ. മിഥുൻ മോഹന്റെ സീൽ മോഷ്ടിച്ചത്. സീൽ മോഷണം പോയത് സംബന്ധിച്ച ഡോക്ടർ പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച കൊല്ലത്തെ മെഡിക്കൽ ഷോപ്പ് ജീവനക്കാരന് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്. മരുന്ന വാങ്ങാനായി സനോജാണ് മെഡിക്കൽ ഷോപ്പിൽ എത്തിയത്. ഓരോ തവണയും ഓരോ പെട്ടി ന്യൂറോ മരുന്നാണ് ഇവർ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയിരുന്നത്. പത്ത് വർഷം മുൻപും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സീൽ തട്ടിയെടുത്ത് ന്യൂറോ മരുന്നുകൾ വാങ്ങിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Comments