വയനാട്: കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവത്തിൽ വനം വകുപ്പ് ചോദ്യം ചെയ്തയാൾ തൂങ്ങിമരിച്ചു. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി ഒന്നിനാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുട്ടിക്കടുവയെ കഴുത്തിൽ കുരുക്ക് മുറുകി ചത്ത നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവർ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനം വകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നര വയസുള്ള ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
തന്റെ പറമ്പിൽ അതിക്രമിച്ച് കയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉടമ മുഹമ്മദ് അമ്പലവയൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. ഹരിയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം അലയടിക്കുകയാണ്.
Comments