തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധന സെസ് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് ഇന്ധന സെസിനെതിരെ പ്രതിഷേധം നടത്തുന്നത്. സെസ് ഏർപെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചതാണ്. കേന്ദ്രനയമാണ് ഇന്ധന സെസ് വർദ്ധിപ്പിക്കാൻ കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
‘കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനങ്ങൾ തള്ളിക്കളയും. കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ ബജറ്റിന് മുമ്പും ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂർത്താണെന്നും പ്രതിപക്ഷവും മാദ്ധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞിട്ടുണ്ട്’.
‘2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു കേരളത്തിന്റെ ആകെ കടം. 2021-22 ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 ലെ കണക്ക് പ്രകാരം ഇത് 36.38 ശതമാനമായി. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ഈ സാമ്പത്തിക വർഷത്തിൽ 36.05 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2.46 ശതമാനം കുറവ് ഈ കാലത്തുണ്ടായി. കൊറോണ കാലത്ത് സർക്കാരിന് അധിക ചിലവുണ്ടായി. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കടം വർദ്ധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തിൽ മാത്രമല്ല. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോൾ വരുമാനം നിലയ്‌ക്കുമ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമുണ്ടാകും’.
‘കേന്ദ്ര സർക്കാരിന്റെ ഇടയക്കിടെ മാറുന്ന നയം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നു. വാർഷിക കടമെടുപ്പ് പരിധി യുക്തിരഹിതമായി കേന്ദ്രം വെട്ടിക്കുറയ്‌ക്കുന്നു. 3.5 ശതമാനം വായ്പാ പരിധി വെട്ടിക്കുറച്ചു. ഇത് പറയാൻ യുഡിഎഫിനും കോൺഗ്രസിനും എന്താണ് മടി. ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നു എന്നതാണ് വ്യാപക പ്രചാരണം. ശബളവും പെൻഷനും നൽകാൻ സർക്കാർ കടം വാങ്ങുന്നു എന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണ്. വികസന ചിലവ് ധൂർത്താണെന്ന് ആരെങ്കിലും പറയാറുണ്ടോ. സംസ്ഥാന സർക്കാരിനെ താറടിക്കുകയാണ് ചിലരുടെ ലക്ഷ്യം’.
Comments