നാഗ്പൂർ: നാഗ്പൂരിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ തുടക്കം കുറിച്ച് ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റനായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ചവെച്ചിരിക്കുന്നത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ഓപ്പണിംഗ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ചരിത്രപരമായ സെഞ്ച്വറി നേടി ഹിറ്റ്മാൻ ഇന്ത്യൻ ടീമിന്റെ അമരക്കാരനായി നയിക്കുന്നതാണ് കണ്ടത്. മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണിട്ടും, രോഹിത് തളരാതെ ബാറ്റിംഗ് തുടർന്നു. പൊരുതി നേടിയ സെഞ്ച്വറി, ടെസ്റ്റ് മത്സരങ്ങളിലെ ഹിറ്റ്മാന്റെ ഒമ്പതാം സെഞ്ച്വറിയാണ് ഇന്നത്തേത്.
ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ലോക ക്രിക്കറ്റിലെ നാലാമത്തെ ക്യാപ്റ്റനായി രോഹിത് മാറിയിരിക്കുകയാണ്. ഫാഫ് ഡു പ്ലെസിസ്, തിലക്രത്നെ ദിൽഷൻ, ബാബർ അസം എന്നിവരാണ് മറ്റുതാരങ്ങൾ. ഹിറ്റ്മാൻ തന്റെ ചരിത്രം കുറിക്കുമ്പോൾ ആ സന്തോഷം പങ്കിടാൻ ക്രീസിൽ രവീന്ദ്ര ജഡേജയും ഉണ്ടായിരുന്നു. രോഹിത് ശർമ്മയുടെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളിലൊന്നായി നാഗ്പൂരിലെ സെഞ്ച്വറിയെ വാഴ്‌ത്തുമ്പോൾ കയ്യടിക്കാതിരിക്കാൻ എതിരാളികളായ ഓസീസ് താരങ്ങൾക്കുമായില്ല.
ഓസ്ട്രേലിയക്ക് എതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ രോഹിത് ശർമ്മ സെഞ്ച്വറി കൈക്കലാക്കുമ്പോൾ ഓസീസ് ഉപനായകൻ സ്റ്റീവ് സ്മിത്ത് കയ്യടിക്കുന്നത് കാണാമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ സ്മിത്തിന് പോലും അർധ സെഞ്ചുറി തികയ്‌ക്കാൻ കഴിയാതിരുന്ന പിച്ചിലാണ് ഹിറ്റ്മാൻ 171 പന്തിൽ മൂന്നക്കം തികച്ചത്. മറ്റ് ഇന്ത്യൻ താരങ്ങൾ റൺസ് നേടാൻ ബുദ്ധിമുട്ടിപ്പോൾ ഒരു സ്ലോ ട്രാക്കിലാണ് ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ഏറ്റവും മികച്ച ടെസ്റ്റ് സെഞ്ചുറി സ്മ്പാദിച്ചത്.
212 പന്തിൽ 15 ഫോറും രണ്ട് സിക്സുകളും സഹിതം 120 റൺസിന്റെ മാസ് ഇന്നിംഗ്സ് നേടിയാണ് ഹിറ്റ്മാൻ പുറത്താകുന്നത്. കെ.എൽ രാഹുൽ ഇരുപതും പൂജാര ഏഴിനും വിരാട് കോലി പന്ത്രണ്ടിനും സൂര്യകുമാർ യാദവ് 8 റണ്ണിലും പുറത്തായപ്പോഴാണ് ഹിറ്റ്മാൻ തന്റെ ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറിയിലെത്തിയത്. ഇതോടെ ക്യാപ്റ്റനായ ശേഷം മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറികഴിഞ്ഞു.















