ഒട്ടാവ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ വെടിവെച്ചിട്ടത് കാനഡ- അമേരിക്ക സംയുക്ത ഓപ്പറേഷന്റെ ഭാഗമായെന്ന് വെളിപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ ഡിഫൻസ് കമാൻഡ് പേടകത്തെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നുവെന്ന് ട്രൂഡോ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയതായും കനേഡിയൻ സൈന്യം അജ്ഞാത വസ്തുവിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര അമേരിക്കൻ അതിർത്തിയിൽ സുരക്ഷ ഒരുക്കുന്നതിൽ നൊറോഡ് (നോർത്ത് അമേരിക്കൻ ഡിഫൻസ് കമാൻഡ്) കാട്ടുന്ന ജാഗ്രതയ്‌ക്ക് നന്ദി പറയുന്നതായും ട്രൂഡോ ട്വീറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നോർത്ത് അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ അമേരിക്കൻ വ്യോമസേന വിഭാഗത്തിന്റെ എഫ് 22 യുദ്ധവിമാനം വെടിവെച്ചിട്ടത്. പടിഞ്ഞാറൻ സംസ്ഥാനമായ അലാസ്‌കയ്‌ക്ക് മുകളൽ കാനഡയ്‌ക്ക് അടുത്തായി കാറിന്റെ വലിപ്പത്തിലുള്ള പേടകം പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറോളം പേടകത്തെ നിരീക്ഷിച്ച ശേഷമാണ് വെടിവെച്ചിട്ടത്. പേടകത്തെക്കുറിച്ച് മറ്റൊന്നും വ്യക്തമല്ല. പേടകത്തിൽ മനുഷ്യ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവെച്ചിട്ടതെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി നാലിന് അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് നിർമ്മിത കൂറ്റൻ ബലൂണിനെ യുഎസ് വ്യാമസേന തകർത്തിരുന്നു. എന്നാൽ കാലാവസ്ഥ നിരീക്ഷണത്തിനുള്ള ബലൂണായിരുന്നു എന്നും ഗതിമാറി എത്തിയതാണെന്നും അവകാശപ്പെട്ട് ചൈന രംഗത്തുവന്നു. എന്നാൽ ചൈനീസ് ന്യായീകരണം വകവെയ്‌ക്കാതെ അമേരിക്ക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂൺ തകർക്കുകയായിരുന്നു.
ഉത്തര അമേരിക്കൻ വ്യോമ അതിർത്തിയുടെ സുരക്ഷയ്‌ക്കായി അമേരിക്കയും കാനഡയും സംയുക്തമായി രൂപീകരിച്ച വ്യോമസേന കമാൻഡാണ് നൊറോഡ് എന്നറിയപ്പെടുന്ന നോർത്ത് അമേരിക്കൻ ഡിഫൻസ് കമാൻഡ്. 1958 ൽ രൂപീകൃതമായ കമാൻഡിന്റെ ആസ്ഥാനം യുഎസിലെ കൊളറാഡോയാണ്.
Comments