ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ‘എയ്റോ ഇന്ത്യ 2023’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ വച്ചാണ് പരിപാടി നടക്കുന്നത്. അഞ്ച് ദിവസത്തെ പരിപാടിയിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ 800-ലധികം പ്രതിരോധ കമ്പനികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ, പ്രതിരോധ മന്ത്രിമാർ, വ്യോമസേനാ മേധാവികൾ, വിമാന നിർമ്മാണ കമ്പനികളുടെ സിഇഒമാർ എന്നിവർ പരിപാടിയിൽ ഭാഗമാകും
ഫെബ്രുവരി 13 മുതൽ 17 വരെ ബെംഗളൂരുവിലാണ് എയ്റോ ഇന്ത്യ 2023 നടക്കുന്നത്. പതിനാലാമത് എയ്റോ ഇന്ത്യ പരിപാടിയുടെ ആപ്ത വാക്യം ‘റൺവേ ടൂ എ ബില്യൺ ഓപ്പർച്യൂണിറ്റീസ്’ എന്നാണ്. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചാപ്പാടിനാണ് എയ്റോ ഇന്ത്യ കൂടുതൽ ഊന്നൽ നൽകുന്നത്. കൂടാതെ പരിപാടിയിൽ രാജ്യം തദ്ദേശീയമായി തയ്യാറാക്കിയ നിരവധി സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കും.
എയ്റോ ഇന്ത്യയുടെ പ്രദർശനത്തിൽ നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു. എയ്‌റോ ഇന്ത്യ ഷോയിൽ ഇന്ത്യൻ പവലിയൻ ഉണ്ടായിരിക്കും. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി വിഭാവനം ചെയ്ത ‘ആത്മനിർഭർ ഭാരത്’ യാഥാർത്ഥ്യമാക്കുന്നതിലെ പുരോഗതിയും രാജ്യത്തിന്റെ നിർമ്മാണ വൈദഗ്ധ്യവും എയ്റോ ഇന്ത്യ പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഫെബ്രുവരി 13-ന് എയ്‌റോസ്‌പേസ്, ഡിഫൻസ് ഇൻഡസ്ട്രീസിന്റെ ‘സിഇഒമാരുടെ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിക്കും.
ഇന്ത്യയുടെ ഭാരം കുറഞ്ഞ ഒറ്റ എഞ്ചിൻ സൂപ്പർസോണിക് യുദ്ധവിമാനമായ തേജസ് ഇന്ത്യൻ പവലിയന്റെ മുഖ്യ ആകർഷണമായിരിക്കും. വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് പുറമെ എയ്‌റോ ഷോ 2023-ൽ ചർച്ചകളും സെമിനാറുകളും ഉണ്ടാകും.
Comments