ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ വർഷവും ആതിഥേയത്വം വഹിക്കുന്നത് കർണാടകയ്‌ക്ക് ഒരു ശീലമായിരിക്കുന്നു. പ്രതിരോധ, വ്യോമയാന മേഖലകളിൽ ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണ് എയ്‌റോ ഇന്ത്യ പരിപാടിയെന്നും ബൊമ്മൈ പറഞ്ഞു.
വിമാനത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന എല്ലാ ഭാഗങ്ങളും ബെംഗളൂരു നിർമ്മിക്കുന്നു. അതിനാൽ ബെംഗളൂരുവിൽ ഇന്ത്യക്കായി സ്വന്തം വിമാനം നിർമ്മിക്കുന്ന ദിവസം വിദൂരമാകരുത് എന്നതാണ് എന്റെ സ്വപ്‌നമെന്ന് ബൊമ്മൈ പറഞ്ഞു.
പ്രധാനമന്ത്രി വിഭാവനം ചെയ്ത ‘ആത്മനിർഭർ ഭാരത്’ യാഥാർത്ഥ്യമാക്കുന്നതിലെ പുരോഗതിയും രാജ്യത്തിന്റെ നിർമ്മാണ വൈദഗ്ധ്യവും എയ്റോ ഇന്ത്യ 2023 ൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് പറഞ്ഞു. എയ്റോ ഇന്ത്യയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരിപാടി വ്യോമയാന മേഖലയുടെ വികസനത്തിന് കാര്യമായ സംഭാവന നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘എയ്‌റോ ഇന്ത്യ 2023’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിൽ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 13 മുതൽ 17 വരെ ബെംഗളൂരുവിലാണ് എയ്‌റോ ഇന്ത്യ 2023 നടക്കുന്നത്. അഞ്ച് ദിവസത്തെ പരിപാടിയിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ 800-ലധികം പ്രതിരോധ കമ്പനികൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ, പ്രതിരോധ മന്ത്രിമാർ, വ്യോമസേനാ മേധാവികൾ, വിമാന നിർമ്മാണ കമ്പനികളുടെ സിഇഒമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
Comments