ഡൽഹി: പിണറായി സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങളെ പൊളിച്ചടുക്കി ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന വ്യാജ വാദത്തെയാണ് ലോക്‌സഭയിൽ ധനമന്ത്രി വിർശിച്ചത്. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്നും 2017 മുതൽ കേരള സർക്കാർ വീഴ്ച വരുത്തുകയാണെന്നും നിർമല സീതാരാമൻ തുറന്നടിച്ചു. കേരളത്തിന്റെ ഇന്ധനസെസ് വിഷയം എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി.
ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമർപ്പിക്കാറില്ല. 2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ച വരുത്തുകയാണ്. 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 എന്നീ വർഷങ്ങളിലെ രേഖകൾ ഇതുവരെയും കേരളം കൃത്യമായി ഹാജരാക്കിയിട്ടില്ല. പലപ്പോഴായി തമിഴ്നാടും ഇത് മുടക്കുന്നുണ്ട്. എന്നാൽ, കേരളം വർഷങ്ങളായി ഇത് പാലിക്കുന്നില്ല. ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണ് കേരളം.
ജിഎസ്ടി വിഹിതം കേന്ദ്രം വൈകിക്കുന്നില്ല. കണക്ക് ലഭിച്ചാൽ കുടിശിക അനുവദിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ലെന്നായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ ആരോപിച്ചിച്ചത്. എന്നാൽ, പിണറായി സർക്കാരിന്റെ വ്യാജ വാദങ്ങളെ തുറന്നു കാണിച്ചിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ.
Comments