ആലുവ: കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയ അച്ഛനോട് പോലീസ് അപമര്യാദയായി പെരുമാറി. കാലടിയിൽ നിന്നും എയർപോർട്ടിലേയ്ക്ക് പോയി തിരിച്ചു വരുമ്പോഴാണ് മട്ടൂർ ജംഗ്ഷനിൽ വച്ച് കോട്ടയം സ്വദേശകളായ ശരത്തിനെയും അദ്ദേഹത്തിന്റെ സഹോദരനയെയും മുഖ്യമന്ത്രിയുടെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞത്. മട്ടൂർ ജംഗ്ഷനിലെ മെഡിക്കൾ ഷോപ്പിൽ മരുന്ന് മേടിക്കാൻ കയറിയപ്പോഴായിരുന്നു സംഭവം.
ഞായറാഴ്ച ആയതിനാൽ പല സ്ഥലത്തും മെഡിക്കൾ ഷോപ്പ് ഉണ്ടായിരുന്നില്ല. കുട്ടിക്ക് പനി കൂടുതലായിരുന്നു. മാത്രമല്ല, കുട്ടിക്ക് ഫിക്സും ഉണ്ടായിരുന്നു. മരുന്ന് മേടിക്കാൻ മെഡിക്കൽ ഷോപ്പിൽ കയറിയതോടെ യുവാക്കളെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്നും പോലീസ് ഉദ്യോദസ്ഥൻ ഭീഷണി മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പോലീസും ജനങ്ങളും തമ്മിൽ വാക്കു തർക്കമുണ്ടാകുന്നത് പതിവാണ്. മുഖ്യമന്ത്രി വരുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരെ പോലും പോലീസ് തടയുന്നത് പലപ്പോഴും വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. മട്ടൂർ ജംഗ്ഷനിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിലും ആലുവ റൂറൽ എസ്പി ഓഫീസിലും ശരത്ത് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഇമെയിൽ വഴി പരാതി അയച്ചിട്ടുണ്ട്.
Comments