തിരുവനന്തപുരം: എല്ലാ മേഖലകളിലും കേരളം നമ്പർ വൺ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നിന്നതിന്റേതാണ് ഈ നേട്ടം. മതസൗഹാര്‍ദ്ദത്തിന് മാതൃകയാണ് കേരളമെന്നും മന്ത്രി അവകാശപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ അമിത്ഷായുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
‘ക്രമസമാധാന പരിപാലനത്തിൽ കേരളം നമ്പര്‍ വണ്‍ ആണ്. മതസൗഹാര്‍ദ്ദ അന്തരീക്ഷമെടുത്ത് പരിശോധിച്ചാലും കേരളം നമ്പർ വൺ ആണ്. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഒക്കെ കേരളം നമ്പർ വൺ ആണ്. ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങള്‍ കേരളത്തിന് നല്‍കി. ഇതൊക്കെ കേരള സര്‍ക്കാരിന്റെ വ്യക്തിപരമായ നേട്ടങ്ങളല്ല. കേരളത്തിലെ സര്‍ക്കാരും കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണ്, കേരളത്തിലെ ജനങ്ങളുടെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്. മതസൗഹാര്‍ദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം’ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, പോപ്പുലർ ഫ്രണ്ടിന് പ്രവർത്തിക്കാൻ ആവശ്യമായ തണലൊരുക്കുന്ന കേരളത്തിലെ രാഷട്രീയ പാർട്ടികളെയാണ് അമിത്ഷാ ചൂണ്ടിക്കാട്ടിയത്. ഇതിനെയാണ് കേരളത്തിനെതിരെ സംസാരിച്ചു എന്ന് സിപിഎം നേതാക്കൾ വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. ‘പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താൻ കൂടുതൽ ഒന്നും പറയുന്നില്ല, കർണാടകം സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം എന്നായിരുന്നു’ അമിത് ഷാ പറഞ്ഞത്.
Comments