തിരുവനന്തപുരം: വയനാട് മേപ്പാടി സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ബിജെപി എസ്സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ പട്ടികവർഗ കമ്മിഷൻ ചെയർമാന് പരാതി നൽകിയിരുന്നു. ചെയർമാൻ ഹർഷ് ചൗഹാന് ലഭിച്ച പരാതികളുടെയും പത്രവാർത്തകളുടെയും അടിസ്ഥാനത്തിലാണ് വിഷയത്തിൽ കേസെടുത്തത്. വിഷയത്തിൽ കമ്മിഷൻ ജില്ലാ കളക്ടറോടും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറോടും റിപ്പോർട്ട് തേടി.
വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ ചൊവ്വാഴ്ചയാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ആരുടെയോ മൊബൈലും പണവും നഷ്ടമായെന്നും ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കൊപ്പം കാത്തുനിന്ന വിശ്വനാഥൻ മോഷ്ടാവാണെന്നും ആരോപിച്ച് ചിലർ ബഹളം വെച്ച് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇതെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം കാത്തിട്ടും ഇയാളെ കണ്ടു കിട്ടിയില്ല. ഇയാളെ കാണാനില്ലെന്നുള്ള മാതാവിന്റെ പരാതിയിന്മേലുള്ള അന്വേഷണത്തിനോടുവിലാണ് ഇയാളെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് വിവിധകോണുകളിൽ നിന്നും ഉയർന്നത്. മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് യുവാവ് വിധേയനായെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നു.
ഇതുസംബന്ധിച്ച് പോലീസിനെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു. 18 വർഷത്തിനു ശേഷം ഒരു കുട്ടി ജനിച്ച സമയത്താണ് വിശ്വനാഥൻ ജീവനൊടുക്കിയത്. വിശ്വനാഥൻ സഹിക്കാൻ കഴിയാത്ത എന്തോ സംഭവിച്ചിട്ടുണ്ട്. ഇതിനു പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കാൻ പോലീസിന് ചുമതലയില്ലേയെന്നും ചെയർമാൻ ചോദിച്ചു. സംഭവത്തിൽ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്വാഭാവിക മരണമായാണോ കാണുന്നത്? ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ. അസ്വാഭാവിക മരണത്തിന് മാത്രം കേസെടുക്കുന്നത് ശരിയല്ലെന്നും കമ്മിഷൻ പറഞ്ഞു. മുൻ മജിസ്റ്റ്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ച്ചയാണെന്നും കമ്മിഷൻ വ്യക്തമാക്കി. പോലീസ് സമർപ്പിച്ച റിപ്പോർട്ട് കമ്മിഷൻ തള്ളി. പട്ടികജാതി പട്ടിക വർഗ നിരോധന നിയമപ്രകാരം കേസെടുത്ത് നാലുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് എസിപി കെ. സുദർശനോട് കമ്മിഷൻ ചെയർമാൻ ആവശ്യപ്പെട്ടു.
വസ്ത്രംകൊണ്ടും നിറംകൊണ്ടും മനുഷ്യനെ കള്ളനാക്കി മരണത്തിലേക്ക് തള്ളിവിട്ടിട്ടും അതിനെതിരെ കേരളത്തിലെ സാംസ്കാരിക പ്രവർത്തകരോ യുവജനക്ഷേമ ബോർഡോ, സംസ്ഥാന പട്ടികവർഗ കമ്മിഷനോ അനങ്ങിയിട്ടില്ല.
Comments